യുഎസില്‍ കൊവിഡ് മുക്തനായ വ്യക്തിക്ക് 11 ലക്ഷം ഡോളറിന്‍റെ ആശുപത്രി ബില്‍

യു.എസില്‍ കോവിഡ് ഭേദമായ ആള്‍ക്ക് ലഭിച്ച ആശുപത്രി ബില്‍ 11 ലക്ഷം ഡോളര്‍ (ഏകദേശം 8.35 കോടി രൂപ). മൈക്കേല്‍ ഫ്‌ലോര്‍ എന്ന 70കാരനാണ് ആശുപത്രിയില്‍ നിന്ന് ഇത്രയും തുകയുടെ ബില്ല് ലഭിച്ചത്.

കഴിഞ്ഞ മാര്‍ച്ച്‌ നാലിനാണ് മൈക്കേല്‍ ഫ്‌ലോര്‍ കോവിഡ് ബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റായത്. 62 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്ന ഫ്‌ലോര്‍ മരണത്തിന്റെ വക്കോളമെത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

മേയ് അഞ്ചിന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായ ഫ്‌ലോറിന് 181 പേജുള്ള ആശുപത്രി ബില്ലാണ് ലഭിച്ചതെന്ന് സീറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.സി.യു ചാര്‍ജായി ദിവസവും 9736 ഡോളര്‍ വീതമാണ് (7.12 ലക്ഷം) ഈടാക്കിയിരിക്കുന്നത്. 29 ദിവസത്തെ വെന്റിലേറ്ററിന് 82,000 ഡോളറും രോഗനിര്‍ണയത്തിന് ഒരു ലക്ഷത്തോളം ഡോളറുമാണ് ഈടാക്കിയിരിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് നല്‍കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഫ്‌ളോറിന് ലഭിക്കുമെന്നതിനാല്‍ സ്വന്തം കയ്യില്‍ നിന്ന് ഇത്രയും തുക അദ്ദേഹത്തിന് നല്‍കേണ്ടി വരില്ല.

എന്നാല്‍ ആരോഗ്യപരിപാലനത്തിന് ലോകത്ത് ഏറ്റവുമധികം ചെലവ് വരുന്ന രാജ്യത്ത് തന്നെ പോലെയുള്ളവരുടെ ചികിത്സാചെലവിന്റെ ഭാരം നികുതി നല്‍കുന്നവരില്‍ അടിച്ചേല്‍പിക്കപ്പെടുമെന്ന ആശങ്ക ഫ്‌ളോര്‍ പ്രകടിപ്പിച്ചു.

കൊറോണവ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് കമ്ബനികള്‍ക്കുമായി 100 മില്യണ്‍ ഡോളറാണ് യുഎസ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here