സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരന്‍ നാലാം പ്രതി; ആറന്മുള സ്വദേശിയിൽനിന്ന്‌ തട്ടിയത് 28 ലക്ഷം

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍  കുമ്മനം രാജശേഖരന്‍ നാലാം പ്രതി. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്റെ മുന്‍ പി എ പ്രവീണാണ് ഒന്നാംപ്രതി. ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മൂന്നാം പ്രതി സേവ്യര്‍ കുമ്മനം മിസോറാം ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അഞ്ചാം പ്രതി ഹരി ബിജെപി ഐടി സെല്‍ കണ്‍വീനറാണ്.

ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്റെ പക്കല്‍ നിന്നും ഇരുപത്തിയെട്ടേ മുക്കാല്‍ ലക്ഷം രൂപ ഒരു കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. കുമ്മനം ഉള്‍പ്പടെ പത്ത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുമ്മനം മിസോറാം ഗവര്‍ണറായിരുന്നപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

പണം കൈപ്പറ്റിയ ശേഷം പാര്‍ട്ണര്‍ഷിപ്പ് നടപടികളിലേക്ക് നീങ്ങിയില്ലെന്നും വര്‍ഷങ്ങളോളം കാത്തിരുന്നെങ്കിലും നടപടികളൊന്നും ആയില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ കുമ്മനത്തെ കണ്ടെങ്കിലും കാര്യമുണ്ടായില്ല. പ്രവീണിന്റെ വിവാഹ ദിവസം പതിനായിരം രൂപ കുമ്മനം തന്റെ പക്കല്‍ നിന്നും വായ്പ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ആറന്മുള പൊലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഐ.പി.സി 406,420 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. മറ്റൊരു ബിജെപി നേതാവായ ഹരികുമാറും കേസില്‍ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News