ഷാഫി പറമ്പിലിന്റെ ഡിജിറ്റലൈസേഷന്‍ അഴിമതി: വിജിലന്‍സ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ; കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഷാഫിക്ക്

പാലക്കാട്: ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പാതിവഴിയില്‍ നിര്‍ത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു.

മോയന്‍ സ്‌കൂള്‍ സന്ദര്‍ശിച്ച സതീഷ്, പ്രിന്‍സിപ്പല്‍ പി അനില്‍, പിടിഎ പ്രസിഡന്റ് ജിസ ജോമോന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഡിവൈഎഫ്ഐയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചു.

സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കി സ്‌കൂള്‍ ഉടന്‍ ഹൈടെക് ആക്കണമെന്നും എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ച എംഎല്‍എ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.

ക്ലാസ് മുറികള്‍ അശാസ്ത്രീയമായാണ് ഒരുക്കിയിരിക്കുന്നത്, ഇതില്‍ അഴിമതിയുണ്ട്. അതിനാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകും.

ജില്ലാ സെക്രട്ടറി ടി എം ശശി, പ്രസിഡന്റ് പി പി സുമോദ്, ട്രഷറര്‍ എം രാജേഷ്, ജോയിന്റ് സെക്രട്ടറി ജിഞ്ചു ജോസ്, കെ ശിവദാസ്, രാകേഷ് എന്നിവരും ഒപ്പമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here