വരാനിരിക്കുന്ന മൂന്ന് മാസം കൊറോണ വൈറസ് പ്രതിരോധം രാജ്യത്തിന് നിര്‍ണ്ണായകമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. ശൈത്യകാലത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന ഉത്സവ, ശൈത്യകാലത്തും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരണമെന്ന് ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കൊവിഡിനെ നേരിടാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍, അടുത്ത മൂന്ന് മാസം രാജ്യത്തെ കൊവിഡിന്റെ സ്ഥിതി നിര്‍ണ്ണായകമായിരിക്കും. വരുന്ന ഉത്സവകാലത്തും ശൈത്യകാലത്തും വേണ്ടത്ര മുന്‍കരുതല്‍ എടുക്കണം.ഇപ്പോൾ നമ്മൾ നല്ല നിലയിലാണ് പ്രതി രോധിക്കുന്നത്. കൊറോണയ്‌ക്കെതിരെ പോരാടുന്നതിനുള്ള മികച്ച സ്ഥാനത്ത് ഇന്ത്യ ഉണ്ടാകും’, ഡോ. ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.
മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ളത്.രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നതിന് ഉത്തര്‍പ്രദേശ് പരിശോധന, നിരീക്ഷണം, കോണ്‍ടാക്ട് ടേസിംഗ്, രോഗനിര്‍ണയം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശ് പോലുള്ള ഒരു വലിയ സംസ്ഥാനത്തിന് കൊവിഡിനെ തടയുന്നതിന് ഫലപ്രദമായ ലളിതമായ മുന്‍കരുതല്‍ നടപടികള്‍ പരമാവധി നടപ്പാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പൊതുയിടങ്ങളില്‍ മാസ്‌ക്, മുഖാവരണം എന്നിവ ധരിക്കേണ്ടതാണ്. കൈ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here