വാളയാര്‍ വിഷമദ്യ ദുരന്തം; അന്വേഷണം ക്രൈംബ്രാഞ്ചിന്

വാളയാറിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്. കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കിയത്. മന്ത്രി എ കെ ബാലൻ ഇന്ന് ചെല്ലങ്കാവ് ഊര് സന്ദർശിക്കും.

വാളയാറിൽ വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ച സംഭവം നടന്ന് ഒരാഴ്ചയാവുമ്പോഴാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. നിലവിൽ മൂന്ന് സിഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. എക്സൈസിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘവും അന്വേഷണം നടത്തുന്നുണ്ട്.

തൃശ്ശൂര്‍ ഡിഐജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. കേസിൽ രാസപരിശോധന ഫലം ഈയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനാ ഫലം ലഭിച്ചാൽ മദ്യമെന്ന പേരിൽ കഴിച്ചതെന്താണെ കാര്യത്തിൽ വ്യക്തത വരൂ.

അതേ സമയം വിഷമദ്യ ദുരന്തത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവിന് പങ്കുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. കോളനിയിൽ മദ്യമെത്തിച്ചത് പ്രദേശവാസിയും പുതുശ്ശേരി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഗിരീഷാണെന്നും ഗിരീഷിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിപിഐഎം ചെല്ലങ്കാവ് ആദിവാസി കോളനിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

കോളനിയിലേക്ക് മദ്യമെത്തിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here