ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ആശുപത്രി വിട്ടു. രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ദേശീയ ടീമില്‍ കപിലിന്റെ സഹതാരമായിരുന്ന ചേതന്‍ ശര്‍മ്മയാണ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിവരം പുറത്തുവിട്ടത്. കപിലിനെ ആഞ്ചിയോപ്ലാസ്റ്റി ചെയ്ത ഡോക്ടര്‍ അതുല്‍ മാത്തൂറുമൊത്തുള്ള കപിലിന്റെ ചിത്രത്തിനൊപ്പമാണ് ചേതന്‍ ശര്‍മ്മ ഇക്കാര്യം വിവരിച്ചത്.
വെള്ളിയാഴ്ച രാത്രി 1 മണിയോടെയാണ് കപിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ ഫോര്‍ടിസ് എസ്‌കോര്‍ട്‌സ് ആശുപത്രിയിലാണ് കപില്‍ ഉള്ളത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ആശുപത്രി വിടുമെന്ന് വാര്‍ത്താ കുറിപ്പിലൂടെ അധികൃതര്‍ പറഞ്ഞിരുന്നു.
61കാരനായ കപില്‍ ദേവ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ്. 1983ല്‍ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോള്‍ കപില്‍ ആയിരുന്നു ഇന്ത്യയുടെ നായകന്‍. ഇന്ത്യക്കായി 131 ടെസ്റ്റുകളില്‍ 225 ഏകദിനങ്ങളിലും കപില്‍ പാഡണിഞ്ഞിട്ടുണ്ട്.
400ലധികം വിക്കറ്റുകളും 5000ലധികം റണ്‍സുകളും നേടിയ ഒരേയൊരു ക്രിക്കറ്ററാണ് കപില്‍. 434 വിക്കറ്റുകളും 5248 റണ്‍സുമാണ് അദ്ദേഹത്തിനുള്ളത്. നിലവില്‍ യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ ക്രിക്കറ്റ് വിദഗ്ധനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കപില്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here