കെഎം ഷാജിക്ക് രണ്ട് പാന്‍കാര്‍ഡുകള്‍; ഗുരുതര കുറ്റകൃത്യം

കെഎം ഷാജി എംഎല്‍എ നിയമവിരുദ്ധമായി രണ്ട് നമ്പറുകളിലായുള്ള പാന്‍കാര്‍ഡുകള്‍ ഉപയോഗിച്ചതിന്റെ രേഖ പുറത്ത്.

എംഎല്‍എയ്‌ക്കെതിരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ചുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കവെയാണ് ഇദ്ദേഹം നടത്തിയ ഗുരുതര കുറ്റകൃത്യം പുറത്ത് വന്നത്. സ്ഥാനാര്‍ത്ഥിയായിരിക്കെ രണ്ട് തവണയും നാമനിര്‍ദ്ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് കെഎം ഷാജി തന്റെ പേരിലുള്ള രണ്ട് വ്യത്യസ്ത പാന്‍ നമ്പറുകള്‍ നല്‍കിയത്.

രണ്ടായിരത്തി പതിനൊന്നില്‍ അരീക്കോട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച പത്രികയില്‍ രേഖപ്പെടുത്തിയ പാന്‍ കാര്‍ഡ് നമ്പര്‍ എപിക്യുപികെ1630എം എന്ന പാന്‍കാര്‍ഡ് നമ്പറാണ്. 2008-2009 സാമ്പത്തിക വര്ഷം ഒന്നേകാല്‍ ലക്ഷം രൂപ ആദായ നികുതി ഇനത്തില്‍ അടച്ചതായും രേഖപ്പെടുത്തി.

എന്നാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായി 2016 ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ കെഎം ഷാജിയുടെ പാന്‍കാര്‍ഡ് നമ്പര്‍ ഇഡിഡബ്ലിയുപികെ6273എ എന്നായി. 2,24,870 രൂപയാണ് ഇതിന്‍ പ്രകാരം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയായി അടച്ചത്.

നാമ നിര്‍ദ്ദേശ പത്രികയില്‍ വ്യാജ വിവരങ്ങള്‍ നല്‍കുന്നത് അയോഗ്യത ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് കാരണമാകും. എന്നാല്‍ ഒരേ വ്യക്തി രണ്ട് നമ്പറുകളില്‍ ഉള്ള പാന്‍കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നത് ഗുരുതരമായ കുറ്റമാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 139എ പ്രകാരം ഒരാള്‍ക്ക് ഒരു പാന്‍ നമ്പര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഇത് ലംഘിക്കുന്നയാള്‍ക്കെതിരെ വകുപ്പ് 272 ബി പ്രകാരം പിഴ ചുമത്തുകയും നികുതി വെട്ടിപ്പ് ഉള്‍പ്പടെയുള്ള കുറ്റം ചുമത്തി കേസെടുക്കാനും സാധിക്കും.

നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരമാണ് കെഎം ഷാജി നല്‍കിയതെന്ന കാര്യം നേരത്തെ കണ്ടെത്തിയിരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയ കേസില്‍ 2018 ല്‍ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ പോയി കെഎം ഷാജി സ്റ്റേ വാങ്ങിയെങ്കിലും എംഎല്‍എയ്ക്കുള്ള അവകാശങ്ങള്‍ ഇല്ലാത്ത നിയമസഭംഗമാണ് കെഎം ഷാജി ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here