കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന് പുതിയ പാക്കേജ്; ഈ സര്‍ക്കാര്‍ 4100 കോടിയുടെ സഹായം നല്‍കി: മുഖ്യമന്ത്രി

കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ വീണ്ടും പുതിയ പാക്കേജ് തയ്യാറാക്കുകയാണെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ പാക്കേജ് നടപ്പിലാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണം. സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ആയിരം കോടി വീതം കെഎസ്ആര്‍ടിസിക്ക് നല്‍കി. ഈ വര്‍ഷം സര്‍ക്കാരിന്റെ സഹായം രണ്ടായിരം കോടിയിലേറെയാണ്.

4100 കോടി രൂപയുടെ സഹായം ഈ സര്‍ക്കാര്‍ നല്‍കി. യുഡിഎഫ് കാലത്ത് കെഎസ്ആര്‍ടിസിക്ക് 1220 കോടിയാണ് സഹായം നല്‍കിയത്. എന്നിട്ടും സര്‍ക്കാരിന്റെ അവഗണനയെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇതിന് മുന്നില്‍ നില്‍ക്കുന്നവരുടെ നില പരിഹാസമാണ്. റെയില്‍വെ പോലും വില്‍ക്കാന്‍ തീരുമാനിച്ച കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ ഇതിന് മുന്നില്‍ നില്‍ക്കുന്നത് വിരോധാഭാസമാണ്.

കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കും. പുതിയ പാക്കേജിലൂടെ തൊഴിലാളികളുടെ നീണ്ട കാലത്തെ ചില ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ബാങ്കുകള്‍,എല്‍ഐസി, കെഎസ്എഫ്ഇ, തുടങ്ങിയ സ്ഥാപനങ്ങളുടെ ശമ്പള റിക്കവറികള്‍ കുടിശികയാണ്. ജൂണ്‍ മാസം വരെ 255 കോടി രൂപ ഈ വകകളില്‍ 2016 മുതല്‍ നല്‍കാനുണ്ട്. ഈ തുക സര്‍ക്കാര്‍ അടിയന്തിരമായി കെഎസ്ആര്‍ടിസിക്ക് നല്‍കും.

2012 ന് ശേഷം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടില്ല. ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. അത് മനസിലാക്കി എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ വീതം ഇടക്കാല ആശ്വാസം നല്‍കും. ഇതിനുള്ള അധിക തുക സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കും. ശമ്പള പരിഷ്‌കരണത്തിന് ചര്‍ച്ച തുടങ്ങും. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പത്ത് വര്‍ഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും. ബാക്കിയുള്ളവരെ സിഫ്റ്റില്‍ നിയമിക്കും.

സ്‌കാനിയ, ദീര്‍ഘദൂര ബസ്, കിഫ്ബി വഴി വാങ്ങുന്ന ബസുകളും സിഫ്റ്റ് വഴിയാവും പ്രവര്‍ത്തിക്കുക. കെഎസ്ആര്‍ടിസി സര്‍ക്കാരിന് നല്‍കാനുള്ള 941 കോടിയുടെ പലിശ എഴുതി തള്ളും. 3600 കോടിയുടെ വായ്പ ഓഹരിയാക്കും. കണ്‍സോര്‍ഷ്യവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സര്‍ക്കാരില്‍ നിന്നല്ലാതെ കോര്‍പ്പറേഷന് വായ്പയെടുക്കാനാവില്ല. വരുമാനം വര്‍ധിപ്പിക്കാനും ,ചെലവ് ചുരുക്കാനും നടപടികള്‍. ഈ വിടവ് 500 കോടിയായി കുറയ്ക്കാന്‍ ലക്ഷ്യം.

പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചര്‍ച്ച ചെയ്യും. കെഎസ്ആര്‍ടിസിക്ക് പരമാവധി സഹായം സര്‍ക്കാര്‍ നല്‍കും. ഇതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകില്ലെന്ന് കരുതുന്നു. മാനേജ്‌മെന്റുകളുമായി ചര്‍ച്ച ചെയ്യും. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News