ഇന്ത്യയിലെ കൊവിഡ് രോഗികളില്‍ കാവസാക്കി രോഗവ്യാപനമോ ?; പ്രതികരണവുമായി ഐസിഎംആര്‍

കൊവിഡ് രോഗികള്‍ക്കിടയില്‍ കാവസാക്കി രോഗം വ്യാപിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പ്രതികരണവുമായി ഐസിഎംആര്‍. ഇന്ത്യയിലെ കൊവിഡ് ബാധിതരില്‍ കാവസാക്കി രോഗം വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും ഐസിഎംആര്‍ പറഞ്ഞു.

‘കാവസാക്കി രോഗം ഇന്ത്യയില്‍ വളരെ കുറവാണ്. കൊവിഡ് രോഗികളില്‍ ഈ രോഗം പടരുന്നുവെന്ന അഭ്യൂഹങ്ങള്‍ തെറ്റാണ്. വളരെ അപൂര്‍വ്വമായി മാത്രമേ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു’- ഐ.സി.എം.ആര്‍ തലവന്‍ ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.

മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനി, കണ്ണുകളുടെയും ചുണ്ടുകളിലും ഉണ്ടാകുന്ന ചുവന്ന പാടുകള്‍ എന്നിവയാണ് കാവസാക്കി രോഗികളില്‍ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങള്‍.

രക്തക്കുഴലുകള്‍ക്ക് വീക്കം സംഭവിക്കുന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. വാസ്‌കുലിറ്റിയുടെ മറ്റൊരു രൂപമാണ് കാവസാക്കി.

ഈ വര്‍ഷമാദ്യം നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് രോഗം ബാധിച്ചവരില്‍ കാവസാക്കി രോഗം കണ്ടെത്തിയത് ആശങ്കയുയര്‍ത്തിയിരുന്നു. സമാനമായി ഇന്ത്യയിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് ബാധിച്ച് മുംബൈയിലെ വാഡിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറോളം കുട്ടികളില്‍ 18 പേര്‍ക്ക് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News