വാളയാർ കേസിൽ വീഴ്ച സമ്മതിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ. വാളയാർ കേസിനൊപ്പം മറ്റ് കേസുകളും ഉണ്ടായിരുന്നതിനാൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. തിരക്ക് കാരണം കുട്ടികളുടെ രക്ഷിതാക്കളെ കാണാനോ, അവരുമായി സംസാരിക്കാനോ കഴിഞ്ഞില്ല. പ്രോസിക്യൂഷൻ്റെ മാത്രം വീഴ്ചയല്ല അന്വേഷണ സംഘത്തിനും വീഴ്ച പറ്റിയെന്നും ജലജ മാധവൻ പറഞ്ഞു.
പ്രോസിക്യൂഷൻ്റെ വീഴ്ചയാണ് കോടതി ചൂണ്ടിക്കാട്ടിയത്. അതിൽ അന്വേഷണ സംഘത്തിൻ്റെ വീഴ്ചയും ഉൾപ്പെടും. പ്രോസിക്യൂട്ടറുടെ വീഴ്ചയായി മാത്രം കാണരുതെന്ന് ജലജ മാധവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എനിക്ക് മുമ്പും ശേഷവും ഹാജരായ യു ഡി എഫ് സർക്കാർ നിയമിച്ച പബ്ലിക് പ്രോക്യൂട്ടർക്കും കേസ് പരാജയപ്പെട്ടതിൻ്റെ ഉത്തരവാദിത്തമുണ്ട്. അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി മനസ്സിലായെങ്കിലും കോടതിയിൽ ചൂണ്ടിക്കാണിക്കാനോ കൂടുതൽ അന്വേഷണം ആവശ്യപ്പെടാനോ കഴിഞ്ഞില്ല.
യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് നിയമിച്ച ചൈൽഡ് വെൽഫയർ കമ്മറ്റി കേസിൽ കാര്യക്ഷമമായി ഇടപെട്ടില്ല.
മൂന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനെന്നറിയില്ല.
ശാസ്‌ത്രീയ തെളിവുകൾ ഇല്ലാത്തതിനാലാണ് പ്രതികൾ രക്ഷപ്പെട്ടതെന്നും ഇതേ രീതിയിൽ മുന്നോട്ടു പോയാൽ മറിച്ചൊരു വിധി ഉണ്ടാകില്ലെന്നും ജലജ മാധവൻ പറഞ്ഞു. വാളയാർ കേസിൽ മൂന്ന് മാസക്കാലം പോക്സോ കോടതിയിൽ ഹാജരായത് മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനാണ്. കേസിൽ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here