‘അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന് പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല’-ജസ് ല മാടശ്ശേരി

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്ന നിയമനിര്‍മാണത്തെ പിന്തുണച്ച് ജസ് ല മാടശ്ശേരി. ഈ നിയമം കുറച്ച്‌ നേരത്തെ വന്നിരുന്നുവെങ്കില്‍ തന്റെ കുറേ കൂട്ടുകാരികള്‍ അവരുടെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കാതെ പഠിച്ച്‌ ജോലി നേടിയേനെയെന്ന് എന്നാണ് ജസ് ല പറയുന്നത്.

‘പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്‍കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ. ഈ നിയമം ഒത്തിരി മുന്നെ വന്നിരുന്നെങ്കില്‍ എന്‍റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കാതെ പഠിച്ച്‌ ജോലി നേടിയെനേ. എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ’- ജസ് ല ഫെയ്സ്ബുക്കില് കുറിച്ചു.

ജസ് ല മാടശ്ശേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ:

‘പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്‍കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ. ഈ നിയമം ഒത്തിരി മുന്നെ വന്നിരുന്നെങ്കില്‍ എന്‍റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കാതെ പഠിച്ച്‌ ജോലി നേടിയെനേ. എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ.

അടുക്കള പണിയറിയില്ല, ആളുകളോട് പെരുമാറുമ്ബോള്‍ പക്വതയില്ല, ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി, വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു.

കേള്‍ക്കുമ്ബോള്‍ നിങ്ങള്‍ക്ക് ദേഷ്യം വരുന്നുണ്ടാവുമല്ലെ. ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്. ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം. നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി. 18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു. നിക്കാഹ് തന്നെ ലൈസന്‍സാണത്രേ. 18ന് മുന്‍പേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേര്‍പ്പെട്ട് ഗര്‍ഭമുണ്ടായി അലസിപ്പിക്കുന്നതും പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്. പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം.

ഇരുപത്തിയഞ്ച് വയസ്സായിട്ടും കല്യാണം കഴിച്ചില്ലെന്ന പേരില്‍ ഞാന്‍ കേട്ട വര്‍ത്തമാനങ്ങള്‍ ഏറെയാണ്.
പ്രേമമുണ്ടാവും., ഫെമിനിസ്റ്റല്ലേ, പുരുഷ വിരോധമായിരിക്കും, തേപ്പ് കിട്ടീട്ടുണ്ടാവും, അല്ലെങ്കില്‍ ഗര്‍ഭ ശേഷിയുണ്ടാവില്ല, താന്തോന്നിയല്ലെ ആലോചനകള്‍ വന്നുണ്ടാവില്ല.

ചിലര്‍ പറയും, കാണാനൊക്കെ മെനയുള്ള കുട്ടിയല്ലേ, വേഗം കെട്ടിയില്ലേല്‍ ശരീരം ചുളിഞ്ഞാല്‍ ആര്‍ക്കും വേണ്ടിവരില്ല എന്ന്. ആദ്യമൊക്കെ വീട്ടുകാരും ഇതേ അഭിപ്രായമായിരുന്നു. 18 കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കണം. ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്ത കേള്‍ക്കുമ്ബോഴും ഉമ്മ പറയും. നീയിങ്ങനെ ഒന്നിനും സമ്മതിക്കാതെ നടന്നോ. അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്. ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.

കുട്ടിക്കാലത്ത്, പത്താം ക്ലാസില് പഠിക്കുമ്ബോ മുതല് പലരും അറ്റുപോവാന്‍ തുടങ്ങി. ചിലര് നിശ്ചയം. ചിലര് നിക്കാഹ്. ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്നൊള്ളു തുടര്‍പഠനത്തിന്. പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍. നിങ്ങള്‍ക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്. കല്ല്യാണം കഴിഞ്ഞും പഠിക്കാലോ. അങ്ങനെ നല്ലരീതിയില്‍ അവസരം കിട്ടീട്ടുള്ളവര്‍ ചുരുക്കമാണ്. പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും.

ഇത് പൂര്‍ണമായും കെട്ടുന്ന ചെക്കന്‍റെ പ്രശ്നമാണെന്ന് പറയാനാവില്ല. സ്വന്തമായി തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്‍റെ പ്രശ്നം കൂടിയാണ്. പലരും നിസ്സഹായരാണ്. പത്താം ക്ലാസ് കഴിഞ്ഞിട്ട് പ്ലസ് വണ്ണിലേക്കും ബസ് സ്റ്റാന്‍ഡ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്‌ ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്. ഓക്കെ കാക്ക ഞാന്‍ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും.

പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും, അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്.
അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന് പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല. പഠിച്ച്‌ നല്ല ജോലി സമ്ബാദിച്ച്‌ വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി.

ഇനിയും മുന്നോട്ടുണ്ടെന്ന് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല. ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്, പലതും അറിയാനും ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും ഉണ്ടാവുമായിരുന്നില്ല. നോ പറയാനറിയുന്നൊരു ഞാന്‍ ഉണ്ടാവുമായിരുന്നില്ല. പെണ്‍കുട്ടികള്‍ പഠിക്കട്ടെ. അവര്‍ക്ക് വേണമെന്ന് തോന്നുമ്ബോള്‍ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ. സ്വയം പര്യാപ്തമാണെങ്കില്‍ അവര്‍ക്കൊന്നിനേം ഭയക്കേണ്ടതില്ല. വിവാഹം ഒരിക്കലും ഒരു നിര്‍ബന്ധിക്കേണ്ട കാര്യമല്ല. എന്‍റെ കാഴ്ചപ്പാടില്‍ വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല. ഒരിണവേണമെന്ന് തോന്നുന്നെങ്കില്‍ ഒന്നിച്ച്‌ ജീവിക്കാം. വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാം.

വിവാഹമെന്നാല്‍ ശാരീരിക സുഖം മാത്രമാണെന്ന പഴഞ്ചൊല്ലാണ് തിരുത്തേണ്ടത്. പരസ്പരം തണലാവുക..എന്നതാണ്.
നീ നീയായിരിക്കുക. വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണം എന്നാണെന്‍റെ അഭിപ്രായം. താന്തോന്നിയെന്ന പേര് നല്‍കിയ ധൈര്യമാണ് സ്വയം പര്യാപ്തതക്ക് ഉറപ്പ് നല്‍കിയത്…♥ നിങ്ങള്‍ക്‌ നന്ദി എന്‍റെ ശരികള്‍, ശരികേടായ് കണ്ടവര്‍ക്ക് നന്ദി.’

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്‍കുന്ന കുളിരാണെന്ന്…

Posted by Jazla Madasseri on Monday, 26 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here