വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന് നേരേ ആസിഡ് ഒഴിച്ചു യുവതി. വെസ്റ്റ് ത്രിപുരയിലെ ഖോവായിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ 30-കാരനെ അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ കാമുകി ബിനാത്ത സന്താലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്വാസനാളിക്കും മുഖത്തും പരിക്കേറ്റ ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
യുവാവും യുവതിയും കഴിഞ്ഞ എട്ട് വർഷമായി പ്രണയത്തിലായിരുന്നു.നേരത്തെ പൂണെയിൽ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. കോളേജിൽ വിദ്യര്‍ത്ഥിയായിരുന്ന യുവാവിന്‍റെ പഠനത്തിനും ഉപജീവനത്തിനുമായി യുവതി വീട്ടുജോലി ചെയ്താണ് പണം സമ്പാദിച്ചിരുന്നത്. എന്നാല്‍ 2018 മാർച്ചിൽ പൂണെയിൽ യുവതിയെ തനിച്ചാക്കി യുവാവ് നാട്ടിലേക്ക് മടങ്ങി.
മൂന്ന് മാസമായിട്ടും കാമുകൻ വിളിക്കുകപോലും ചെയ്തില്ല. 2018 ഓഗസ്റ്റിൽ യുവതി നാട്ടിലേക്ക് പോയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടർന്ന് റാഞ്ചിയിലേക്ക് പോയ യുവതി അവിടെ ജോലിചെയ്തുവരികയായിരുന്നു. ദുർഗാപൂജ അവധിക്കായി നാട്ടിൽ തിരികെ എത്തിയപ്പോഴാണ് കാമുകൻ വീട്ടിലുണ്ടെന്ന വിവരമറിഞ്ഞത്.
അടുത്തിടെ യുവാവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞ ബിനാത്ത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ കൈയിൽ കരുതിയ ആസിഡ് എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here