ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ കെെവിട്ടുപോയ ബെെക്ക് വീട്ടുമുറ്റത്തെത്തിച്ച് ബാപ്പയ്ക്ക് മകന്റെ പിറന്നാൾ സമ്മാനം

60 പിറന്നാള്‍ ദിനത്തില്‍ കണ്ണപുരം സ്വദേശി മുസ്തഫ ഹാജിയ്ക്ക് മകന്‍ സമ്മാനിച്ചത് ഏറെ പ്രിയപ്പെട്ടൊരു സമ്മാനമായിരുന്നു.
മുപ്പത് വര്‍ഷം മുന്‍പ് ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയ തന്‍റെ ബെെക്ക് ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ വില്‍ക്കേണ്ടിവന്നു മുസ്തഫ ഹാജിക്ക്. മുപ്പത് വര്‍ഷം മുമ്പ് മകനൊപ്പം ബൈക്കിലിരിക്കുന്ന ഫോട്ടൊ നോക്കി പിതാവ് പറയാറുള്ള കഥകളാണ് ബാപ്പയുടെ ആ പ്രിയപ്പെട്ട ബെെക്ക് കണ്ടെത്താനും തിരികെ വാങ്ങാനും മകൻ സഹീദിനെ പ്രേരിപ്പിച്ചത്. അന്ന് മകൻ സഹീദിന് ഒന്നര വയസ്സായിരുന്നു.

ആ പ‍ഴയ ഫോട്ടോ തന്നെ ജീവിതപ്രാരബ്ധങ്ങൾക്കിടയിൽ പിതാവ് വിറ്റ ബൈക്കിനെ തിരികെ വീട്ടുമുറ്റത്തെത്തിക്കാന്‍ നിമിത്തമാവുകയും ചെയ്തു. 30 വര്‍ഷം മുന്‍പ് കെെമാറിയ ആ ബെെക്ക് തേടിയിറങ്ങാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് ചോദിച്ചാല്‍ സഹീദിന്‍റെ ഉത്തരം ഇങ്ങനെ

‘ബൈക്കിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അറിയാം ബാപ്പ അത് ഏറെ ആശിച്ച് സ്വന്തമാക്കിയതാണെന്ന്. ഇഷ്ടപ്പെട്ട ബൈക്ക് ഓടിച്ച് കൊതി തീരുംമുമ്പേ വിൽക്കേണ്ടി വന്നതിൽ അദ്ദേഹത്തിന് അതിയായ വിഷമമുണ്ടായിരുന്നു’-സഹീദ് പറയുന്നു.

ഒടുവില്‍ ഏറെക്കാലത്തെ തിരച്ചിലിനൊടുവിലാണ് ആ പ‍ഴയ യമഹ ആർ.എക്സ്. 100 ബൈക്ക് സഹീദ് കണ്ടെത്തിയത്. അപ്പോള്‍ മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദലി എന്ന ബിസിനസുകാരന്‍റെ കെെയിലായിരുന്നു ആ ബെെക്ക്. ആദ്യം കണ്ണൂരിലും പിന്നീട് കോഴിക്കോട്ടുമെത്തിയ ബൈക്ക് 15 വർഷം മുൻപാണ് മലപ്പുറത്തെത്തിയത്.

ആറുമാസത്തോളമാണ് ബൈക്ക് കണ്ടെത്താൻ സഹീദ് അലഞ്ഞത്. വിദേശത്ത് ജോലി ചെയ്തുവരുന്ന സഹീദ് നാട്ടിലെത്തി ലോക്‌ഡൗണിൽ കുടുങ്ങിയപ്പോള്‍ ബെെക്ക് തിരഞ്ഞിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഗൾഫിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ, വാട്‌സാപ്പ് കൂട്ടായ്മകൾ, ആർ.ടി. ഓഫീസുകൾ എന്നിവ വഴിയാണ് ബൈക്കിനായി തിരച്ചിൽ നടത്തിയത്. ഒടുവിൽ കണ്ടെത്തിയപ്പോള്‍ നിലവിലെ ഉടമ വണ്ടി വിൽക്കാൻ തയാറായതുമില്ല.

ഒടുവില്‍ പഴയ ഫോട്ടൊയുമായി ചെന്ന് നിരവധി തവണ അഭ്യർഥിച്ചാണ് ബൈക്ക് തിരികെ വാങ്ങിയത്.കണ്ണൂരിലെ ഷോറൂമിൽനിന്ന് 18,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 50,000 രൂപ നൽകിയാണ് മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദലി എന്ന ബിസിനസുകാരനിൽനിന്ന് തിരിച്ചുവാങ്ങിയത്.

പ്രിയപ്പെട്ട ബെെക്ക് വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ആ പ‍ഴയ ചിത്രം പുനഃസൃഷ്ടിക്കാനാകും ബാപ്പയും മകനും മറന്നില്ല. സഹീദിന്റെ മാതാവിന്റെ സഹോദരൻ അഷ്‌റഫ് മുക്കോത്തിനും അപൂർവനിമിഷങ്ങളിൽ അന്നും ഇന്നും കൂടെ നിൽക്കാനായി.

ബൈക്ക് കണ്ടെത്താൻ ആറുമാസത്തോളമാണ് അലഞ്ഞത്. വിദേശത്തായിരുന്ന സഹീദ് നാട്ടിലെത്തി ലോക്‌ഡൗണിൽ കുടുങ്ങുകയായിരുന്നു. അത് ബൈക്ക് കണ്ടെത്തുന്നതിന് നിർണായകമായി.

മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിൽ പബ്ലിക് റിലേഷൻസ് ഓഫീസറാണ് ഇപ്പോൾ മുസ്തഫ ഹാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here