വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിൽ എം.ശിവശങ്കറിനെ വിജിലൻസ് പ്രതിചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്‌നാ സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരും പ്രതിപട്ടികയിൽ. യൂണിടാകാണ് ഒന്നാം പ്രതി. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സ്വപനയുടെ ചോദ്യം ചെയ്യലും തുടരുകയാണ്.
വടക്കാഞ്ചേരിയിലെ ഭവന നിർമ്മാണത്തിലെ ക്രമക്കേടിലാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചത്. എം.ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയാണ് റിപ്പോർട്ട്. കേസിൽ ആറാം പ്രതിയാണ് സ്വപ്‌നാ സുരേഷ്. സരിത്ത്, സന്ദീപ് നായർ എന്നിവർ യഥാക്രമം ഏഴ്, എട്ട് പ്രതികളും.പ്രതികളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.
വിജിലൻസ് എഫ് ഐ ആറിൽ ഒന്നാം പ്രതി യൂണിടാക്, രണ്ടാം പ്രതി സെയ്ൻ വെഞ്ച്വർ കമ്പനി, മൂന്നാം പ്രതി ലൈഫ് മിഷൻ ഉദ്യോഗസ്ഥനും നാലാം പ്രതി പേര് ചേര്‍ക്കാത്ത സര്‍ക്കാര്‍ ജീവനക്കാരനുമാണ്. ശിവശങ്കര്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റ് കസ്റ്റഡിയിലാണുള്ളത്.
തുടർ ദിവസങ്ങളിൽ ശിവശങ്കറിനെ വിജിലൻസും ചോദ്യം ചെയ്യും. അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയ വിജിലൻസ് അന്വേഷണ സംഘം നിർണായക വിവരങ്ങളാണ് സ്വപ്നയിൽ നിന്നും രേഖപ്പെടുത്തുന്നത്. സരിത്തിനെ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
കാട്ടാക്കട സ്വദേശി പ്രവീൺ രാജിൽ നിന്നും പിടിച്ചെടുത്ത ഐ ഫോണും വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. യുഐഇ കോൺസുലേറ്റ് നടുക്കെടുപ്പിൽ ലഭിച്ചാണ് ഫോൺ എന്നാണ് മൊഴി. സന്തോഷ് ഇൗപ്പൻ നൽകിയ ഐ ഫോണിൽ നിന്നുളളതാണ് പ്രവീണിൽ നിന്നും വിജിലസൻസ് പിടിച്ചടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here