മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവിന്‍റെ മൊഴിയും രേഖപ്പെടുത്തിയില്ല; വിചാരണക്കോടതിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മകള്‍ വഴി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവാര്യരുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ ആരോപണം.

മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുമ്പ് മകള്‍ വിളിച്ചിരുന്നുവെന്നും കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടെന്നുമാണ് മഞ്ജു നല്‍കിയ രഹസ്യമൊഴി. ഈ മൊഴിയാണ് വിചാരണക്കോടതി രേഖപ്പെടുത്താത്തത്.

എന്നാല്‍ താന്‍ കേസില്‍ സത്യം പറയാന്‍ നിര്‍ബന്ധിതയാണെന്നും സത്യം മാത്രമേ പറയുകയുള്ളൂ എന്നുമാണ് മഞ്ജു വാര്യര്‍ മകളോട് പറഞ്ഞത്. കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിചാരണക്കോടതിക്കെതിരെ വിമര്‍ശനങ്ങള്‍ എഴുതി നല്‍കിയത്.

കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്‍കിയത്. ഇരയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ പറയുന്നു.

ദിലീപിന്റെ കുടുംബ ബന്ധത്തിലെ തകര്‍ന്നതിന് കാരണക്കാരിയായ നടിയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് നടി ഭാമയോട് പറഞ്ഞുവെന്ന ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയും കോടതി ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് ഭാമ തന്നോട് ഇത് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. ദീലിപിന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നത് വ്യക്തമാക്കാനാണ് ആക്രമിക്കപ്പെട്ട നടി ഈ വിഷയം കോടതില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇതൊരു കേട്ടു കേള്‍വി മാത്രമാണ് അത് രേഖപ്പെടുത്തേണ്ടതില്ല എന്നായിരുന്നു കോടതിയുടെ ഭാഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here