വയനാട് ബാണാസുര വനത്തില്‍ മാവോയിസ്റ്റ് സംഘവും പൊലീസും ഏറ്റുമുട്ടി. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പന്തിപ്പൊയില്‍ വാളാരംകുന്നിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഒരാള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണ്. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
ഒരു മാവോയിസ്റ്റിന് പരിക്കേറ്റതായാണ് വിവരം. കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയെന്ന് സൂചന. മരണം സ്ഥിരീകരിച്ചത് എസ് പിയാണ്. മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരെന്ന് വയനാട് എസ്പി ജി പൂങ്കുഴലി. മാവോയിസ്റ്റുകള്‍ ആദ്യം തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചു. അതേ തുടര്‍ന്ന് വെടിവെപ്പുണ്ടായി. സംഘത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ ചിതറിയോടി.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്തേക്കുള്ള വഴികൾ പോലീസ് അടച്ചിരുന്നു. കൂടുതൽ മാവോയിസ്റ്റ് സംഘാംഗങ്ങളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് ബാണാസുര വനമേഖലയിൽ വ്യാപക തിരച്ചിൽ ശക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here