ബംഗാൾ, ഡൽഹി, മണിപ്പൂർ, കേരളം ഈ നാലു സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കോവിഡ് കേസുകൾ മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് അതേയവസരത്തിൽ കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമായി വരുന്നുണ്ടെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മറ്റും സൂചിപ്പിക്കുന്നത്,. മരണനിരക്ക് കേരളത്തിലാണ് ഏറ്റവും കുറവ് എന്ന സ്ഥിതി നിലനിർത്താൻ നമുക്ക് കഴിയുന്നുണ്ട്, എങ്കിലും അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വീണ്ടും രോഗവ്യാപനം വർധിക്കാം.പൊതുജനാരോഗ്യ വിദഗ്ധൻ ഡോ ബി ഇക്‌ബാൽ പറയുന്നു
നവംബർ-ഡിസംബർ-ജനുവരി മാസങ്ങളിൽ ആൾകൂട്ടങ്ങളിലൂടെ അതിവ്യാപനം സംഭവിക്കാൻ സാധ്യതയുള്ള നാല് സാഹചര്യങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നത് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്:
1. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, 2. ശബരിമല തീർത്ഥാടനം, 3. ക്രിസ്തുമസ്സ്. 4. പുതുവർഷം. ശബരിമല തീർത്ഥാടനത്തിന്റെയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റേയും നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിർദ്ദേശങ്ങൾ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ കൃത്യതയോടെ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കേണ്ടതാണ്. ഇവക്കെല്ലാം പുറമേ, സംസ്ഥാന നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തിൽ, സമരങ്ങളടക്കമുള്ള ഏത് പരിപാടിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രം സംഘടിപ്പിക്കാൻ ബഹുനസംഘടനകളും രാഷ്ടീയപാർട്ടികളും പ്രത്യേകം ശ്രദ്ധിക്കയും വേണം.
കോവിഡ് കേരളത്തിലെത്തിയ 2020 ജനുവരിക്ക് ശേഷം എറ്റവും കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരുന്ന മാസങ്ങളിലൂടെയാണ് നാം കടന്ന് പോവുന്നതെന്ന ബോധ്യത്തോടെ എല്ലാ ഭിന്നതകളും മാറ്റിവച്ച് കേരള ജനത ഒറ്റക്കെട്ടായി കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കേണ്ട സമയമാണിത്. ഇവിടെ സൂചിപ്പിച്ച ആൾകൂട്ട സാധ്യതയുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ചും കൂടുതൽ ജാഗ്രത പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.. നവംബർ-ഡിസംബർ-ജനുവരി മാസങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ തരണം ചെയ്യാൻ കഴിഞ്ഞാൽ നമുക്ക് സാധാരണ നിലയിലേക്ക് അതിവേഗം തിരിച്ച് വരാൻ കഴിയും.
ഡോ .ബി.ഇക്‌ബാൽ (പൊതുജനാരോഗ്യവിദഗ്ധൻ )
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here