“വിശ്വമാകെ വെളിച്ചം വിടർത്തുന്ന വിപ്ലവത്തിന്റെ രക്തനക്ഷത്രം” എന്ന് ഒക്ടോബർവിപ്ലവത്തെ വിളിച്ച ഒരു മലയാള കവിയുണ്ട് – വയലാർ രാമവർമ്മ.
“കാലസാഗരം വിപ്ലവത്തിൻ കൊടുങ്കാറ്റുകൊണ്ടു മനുഷ്യൻ കടഞ്ഞ നാൾ നീയുദിച്ചൂ യുഗചക്രവാളത്തിൽ” എന്ന് ഒക്ടോബർവിപ്ലവത്തെ അഭിസംബോധന ചെയ്തു വിളിച്ചു പറഞ്ഞ ഒരു മലയാളകവിതയുണ്ട് – ‘വെളിച്ചമേ നയിക്കൂ’.
ലെനിന്റെ ജന്മശതാബ്ദിക്ക് – 1970ൽ – വയലാർ എഴുതിയ കവിതയാണത്. ഒക്ടോബർ വിപ്ലവത്തെ മലയാളി നോക്കിക്കണ്ടതെങ്ങനെയെന്ന് അടയാളപ്പെടുത്തുന്നു ആ രചന.
ലോകചരിത്രത്തിലാദ്യമായി ഒരു ജനതയെ വിമോചിപ്പിച്ച കമ്യൂണിസ്റ്റ് വിപ്ലവത്തിനോടും അതിന്റെ നേതാവിനോടും ലോകത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വലതുപക്ഷരാജ്യത്തെ ഒരു സംസ്ഥാനത്ത് വോട്ടെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയ ഒരു ജനതയ്ക്കുള്ള ബഹുമാനാദരങ്ങൾ നിറഞ്ഞു വഴിയുന്നതാണ് ആ വയലാർക്കവിത:
ആ കവിത ഇങ്ങനെ:
“വിശ്വമാകെ വെളിച്ചം വിടര്‍ത്തുന്ന
വിപ്ലവത്തിന്റെ രക്തനക്ഷത്രമേ
റഷ്യ, രാജ്യാന്തരങ്ങളെ ചൂടിച്ച
പുഷ്യരാഗസ്വയംപ്രഭാരത്നമേ
കാലസാഗരം വിപ്ലവത്തിന്‍ കൊടും-
കാറ്റുകൊണ്ട് മനുഷ്യന്‍ കടഞ്ഞനാള്‍
നീയുദിച്ചു യുഗചക്രവാളത്തില്‍ –നീയുദിച്ചി-
തൊരഗ്നി സ്പുലിംഗമായ്–
ആ ലെനിന്‍റെ രഥപതാകക്കുമേല്‍
ആദ്യമായ്ക്കണ്ടു നിന്‍റെ മന്ദസ്മിതം
ആ ലെനിന്‍റെ പടകുടീരത്തില്‍ നി-
ന്നാദ്യമായ്ക്കേട്ടു നിന്‍റെ ധീരസ്വരം
“വെട്ടിമാറ്റുകീ ചങ്ങലകള്‍, പട-
വെട്ടി നേടുക വിശ്വസമ്പത്തുകള്‍”
വിഗ്രഹങ്ങള്‍ തകര്‍ന്ന നാള്‍, മര്‍ദ്ദിത-
വര്‍ഗ്ഗശക്തിയൊരു യുഗംതീര്‍ത്തനാള്‍
ക്രെംലിനിലെ തൊഴിലാളി, മാനവ-
ധര്‍മ്മശക്തി തിരുത്തിക്കുറിച്ചനാള്‍
ആ യുഗത്തിന്‍റെയാദ്യപ്രഭാതത്തില്‍
വോള്‍ഗയില്‍ കുളിച്ചെത്തിയ തെന്നലില്‍
ആ ലെനിന്‍റെ മിഴികളില്‍, സംക്രമ-
ജ്ജ്വാലയായി നീ രക്തനക്ഷത്രമേ
ദിങ്മുഖങ്ങള്‍ ചുവന്നൂ; പുതിയൊരു
കര്‍മ്മശക്തി തുറന്നു നീ ഭൂമിയില്‍
മാര്‍ക്സിസത്തിന്റെ വീഥി –യുഗതത്വ-
ശാസ്ത്രവീഥി– നയിക്കൂ വെളിച്ചമേ !
നല്‍പ്രകാശം വലിച്ചുകുടിക്കുവാന്‍
നിന്‍ വികാരം ഞരമ്പില്‍ കൊളുത്തുവാന്‍
നിന്നെ ഞങ്ങള്‍ക്കു കാണിച്ചുതന്നൊരാ
ധന്യജീവിതം മാതൃകയാക്കുവാന്‍
ആ കരങ്ങള്‍ പിടിച്ച കൊടിയുമായ്
ആ സ്മരണകള്‍ തന്ന പൂച്ചെണ്ടുമായ്
ഇശ്ശതാബ്ദിതന്‍ പൂമുഖത്തിങ്കല്‍നി-
ന്നിന്ത്യ വീണ്ടും പുതുക്കും പ്രതിജ്ഞകള്‍
“ഇന്ത്യയോര്‍ക്കും ലെനിനെ; മനുഷ്യന്‍റെ കണ്ണില്‍
ബാഷ്പം നിറയുമ്പൊഴൊക്കെയും
ഇന്ത്യയോര്‍ക്കും ലെനിനെ;വിലങ്ങുകള്‍
വന്നു കൈകളില്‍ വീഴുമ്പൊഴൊക്കെയും
ഇന്ത്യയോര്‍ക്കും ലെനിനെ; പടിഞ്ഞാറു
ഗന്ധകപ്പുക പൊങ്ങുമ്പൊഴൊക്കെയും
ഇന്ത്യയോര്‍ക്കും ലെനിനെ;വിയറ്റ്‌നാമില്‍
നിന്നു ഗദ്ഗദം കേള്‍ക്കുമ്പൊഴൊക്കെയും
ഇന്ത്യയോര്‍ക്കും ലെനിനെ;സയന്‍സിന്റെ
യന്ത്രപക്ഷി പറക്കുമ്പൊഴൊക്കെയും
ഇന്ത്യയോര്‍ക്കും ലെനിനെ;മനുഷ്യന്‍റെ
മുന്നില്‍ ദൈവം മരിക്കുമ്പൊഴൊക്കെയും”
വിശ്വമാകെയുണര്‍ത്തു,മൊക്ടോബര്‍
വിപ്ലവത്തിന്‍റെ രക്ത നക്ഷത്രമേ
റഷ്യ, രാജ്യാന്തരങ്ങളെ ചൂടിച്ച
പുഷ്യരാഗ സ്വയംപ്രഭാ രത്നമേ
നിന്നില്‍നിന്നു കൊളുത്തിയെടുത്തതാ-
ണെന്നിലിന്നുള്ള തീയും വെളിച്ചവും!
നിന്നില്‍നിന്നു പകര്‍ന്നുനിറച്ചതാ-
ണെന്നിലിന്നുള്ള രാഗവും താളവും!”
ഒക്ടോബർവിപ്ലവവാർഷികദിനം ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശതാബ്ദിവർഷത്തിൽ കടന്നുവരുമ്പോൾ സാംസ്കാരികകേരളം ഈ കവിതകൂടി ഓർക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here