തൃശൂർ പറപ്പൂക്കരയിൽ കോൺഗ്രസുകാരുടെ കൂട്ടയടി. നന്തിക്കരയിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ ഗ്രൂപ്പ് തിരിഞ്ഞു കോൺഗ്രസുകാർ നടത്തിയ കൂട്ടയടിയിൽ മണ്ഡലം പ്രസിഡൻ്റ് സോമൻ മുത്രത്തിക്കരയുടെ തലക്ക് ഗുരുതര പരിക്കേറ്റു. അടിപിടിയിൽ അഞ്ച് എ ഗ്രൂപ്പ് വിഭാഗം നേതാക്കളെ കോൺഗ്രസിൽ നിന്ന് സസ്പെൻൻ്റ് ചെയ്തു.
കെ എ ജോൺസൺ, സുധൻ കാരയിൽ, രാജൻ കിള്ളിക്കുളങ്ങര, രഘു കോട്ടുവളപ്പിൽ, ബൈജു ആൻ്റണി, വിനോദ് കുറുമാലി എന്നിവരേയാണ് കോണ്ഗ്രസ് നേതാക്കളുടെ പരസ്പര തല്ലിന്റെ പേരിൽ കോണ്ഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.
ഡി സി സി പ്രസിഡന്റ് കെ പി സി സി പ്രസിഡന്റിന് നൽകിയ റിപ്പോർട്ട് പ്രകാരമാണ് കെ പി സി സി യുടെ നടപടി.എന്നാൽ നടപടിക്ക് വിധേയരായവർ എല്ലാം കോൺഗ്രസ് എ ഗ്രൂപ്പിലെ കെ പി വിശ്വനാഥൻ വിഭാഗക്കാരാണ്.
തുടർന്ന് ഡി സി സി പ്രസിഡന്റ് നൽകിയ റിപ്പോർട്ട് ഏകപക്ഷീയമായിരുന്നു എന്ന് ആരോപിച്ച് എ ഗ്രൂപ്പ് പരസ്യമായി രംഗത്ത് വന്നു. നെല്ലായി പറപ്പൂക്കര സഹകരണ ബാങ്കിൽ നേരത്തെ സസ്പെൻറ് ചെയ്ത സെക്രട്ടറിയെ തിരിച്ചെടുക്കാൻ ഐ ഗ്രൂപ്പുകാരനായ ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസിലെ കെ പി വിശ്വനാഥൻ വിഭാഗം തയ്യാറായില്ലായിരുന്നു.
ഈ വിരോധം മനസ്സിൽ വച്ചാണ് ഡി സി സി പ്രസിഡന്റ് റിപ്പോർട്ട് അയച്ചത് എന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീറ്റിന് വേണ്ടിയുള്ള കോണ്ഗ്രസ് നേതാക്കളുടെ വടം വലിയാണ് തൃശൂരിൽ കോണ്ഗ്രസ് നേതാക്കൾ തമ്മിലുള്ള പരസ്യ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here