ബാലുശ്ശേരിയിൽ പീഡനക്കേസ് പ്രതി സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ 9 വയസുകാരി ബലാത്സംഗത്തിന് ഇരയായ കേസിൽ, അറസ്റ്റിലായ പ്രതി സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉണ്ണികുളം വള്ളിയോത്ത് സ്വദേശി രതീഷ്(32) ആണ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ്റെ മുകൾനിലയിൽ നിന്നു ചാടിയത്. രതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന കുട്ടിയെ ഇന്ന്സംസ്ഥാന ബാലാവകാശ കമ്മീഷൻ സന്ദർശിക്കും.

കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത്, നേപ്പാൾ സ്വദേശിയുടെ 9 വയസുകാരി പീഡനത്തിന് ഇരയായ കേസിൽ, അറസ്റ്റിലായ യുവാവാണ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 32 കാരനായ ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ് ബാലുശ്ശേരി പോലീസ് സ്റ്റേഷൻ്റെ മുകൾനിലയിൽ നിന്നു രാത്രി താഴോട്ട് ചാടുകയായിരുന്നു. തുടർന്ന് രതീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാലിന് പരിക്കേറ്റ ഇയാളുടെ നില ഗുരുതരമല്ല. വെള്ളിയാഴ്ച രാത്രിയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വള്ളിയോത്ത് മാളൂർമല ക്വാറിയിൽ തൊഴിലാളിയാണ് കുട്ടിയുടെ അച്ഛൻ. നാലു വർഷം മുമ്പ് ക്വാറി ജോലിയ്ക്കായി കേരളത്തിൽ എത്തിയ കുടുംബമാണിത്. ബുധനാഴ്ച രാത്രിയാണ് കുട്ടി പീഡനത്തിന് ഇരയായത്. ഈ സമയം കുട്ടിയുടെ അമ്മയും അച്ഛനും വീട്ടിൽ ഉണ്ടായിരുന്നില്ല.

ഇരുവരും വഴക്കിട്ട് ഭാര്യ ബന്ധുവീട്ടിലേക്കും ഭർത്താവ് പുറത്തേക്കും പോയി. പീഡനത്തിന് ഇരയായ കുട്ടിയും രണ്ട് ഇളയ സഹോദരങ്ങളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇത് മനസിലാക്കിയാണ് പ്രതി വീട്ടിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.

നിലവിൽ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ബാലുശേശി സി ഐ ജീവൻ ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ അച്ഛനിൽ നിന്നും പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് രതീഷിനെ കസ്റ്റഡിയിൽ എടുത്തത്. അന്വേഷണ പുരോഗതി വിലയിരുത്താൻ റൂറൽ എസ് പി ഡോ.ശ്രീനിവാസും വെള്ളിയാഴ്ച സ്റ്റേഷനിൽ എത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് യുവാവ് കുറ്റം സമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News