കണ്ണൂരിൽ അധികം ആർക്കും അറിയാത്ത ഒരു ചരിത്ര സ്മാരകമുണ്ട്. രണ്ട് നൂറ്റാണ്ടിൻ്റെ ചരിത്രം ഉറങ്ങുന്ന പട്ടാള പള്ളി. പട്ടാളക്കാർക്ക് വേണ്ടി മാത്രം ബ്രിട്ടീഷുകാർ നിർമ്മിച്ച സെൻ്റ് ജോൺസ് സി എസ് ഐ ചർച്ച് ഇപ്പോൾ പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകമാണ്.
1811 ലാണ് കണ്ണൂരിൽ ബ്രിട്ടീഷുകാർ സെന്റ് ജോൺസ് പള്ളി പണി കഴിപ്പിച്ചത്.36000 രൂപ മുടക്കിയായിരുന്നു പള്ളിയുടെ നിർമാണം.പട്ടാളക്കാർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു ഈ ആരാധനാലയം. തദേശീയർക്ക് ആദ്യ കാലങ്ങളിൽ പള്ളിയിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇൻഡോ ഗ്രീക്ക് ശൈലിയിൽ നിർമ്മിച്ച ഈ പള്ളി വടക്കൻ കേരളത്തിലെ ബ്രിട്ടീഷ് ആദിപത്യത്തിന്റെ സ്മാരകമായി നിലനിൽക്കുന്നു.
പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ബഞ്ചുകളും ഫർണിച്ചറുകളുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്.ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവന്ന മണി ഉൾപ്പെടെ നിരവധി പുരാവസ്തുക്കൽ ഇവിടെ സംരക്ഷിച്ചിരിക്കുന്നു. തുടക്കം മുതലുള്ള ജനന, മരണ, മാമോദിസ രേഖകൾ ചരിത്ര രേഖകളാണ്. മാർബിളിൽ തീർത്ത ഫലകങ്ങൾ പ്രമുഖരായ ബ്രിട്ടീഷുകാരുടെ ഓർമകളാണ്.
2018 ലാണ് പുരാവസ്തു വകുപ്പ് പള്ളി ഏറ്റെടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംരക്ഷണ പ്രവർത്തികൾ ആരംഭിച്ചു. കണ്ണൂരുകാർക്ക് പോലും അറിയപ്പെടാതെ കിടന്നിരുന്ന ഈ പള്ളി വൈകാതെ തന്നെ ചരിത്ര വിദ്യാർത്ഥികളുടെയും വിനോദ സഞ്ചാരികളുടെയും പ്രീയപ്പെട്ട ഇടമായി മാറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here