തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബൈഡന്‍റെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ അമേരിക്കയിലെ ചര്‍ച്ചാ വിഷയം അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി ബൈഡന്‍റെ നയരേഖയിലുണ്ടായിരുന്നു.
വിവിധ രാജ്യങ്ങളിൽനിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം. ഇന്ത്യ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത ലോക നേതാക്കളില്‍ ഒരു വ്യക്തിയായിരുന്നു ബൈഡന്‍.
എച്ച്–1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കാം. എച്ച് –1 ബി വീസക്കാരുടെ പങ്കാളികൾക്കു തൊഴിൽവീസ നിഷേധിക്കുന്ന ട്രംപ് ഭരണകൂട നിയമം പിൻവലിക്കുന്നതും പരിഗണിക്കും. പ്രതിവർഷം 95,000 അഭയാർഥികൾക്കു പ്രവേശനം നൽകും.
വിഭജനത്തിന്‍റെ നേതാവാകാന്‍ താനില്ലെന്നും എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്.
അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം. ‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും ഞാൻ എന്ന് പ്രതിജ്ഞ ചെയ്യുന്നു.
എനിക്കു മുന്നിൽ ഭരണകക്ഷി സംസ്ഥാനങ്ങളോ പ്രതിപക്ഷ സംസ്ഥാനങ്ങളോ ഇല്ല, അമേരിക്ക മാത്രമേയുള്ളു.’–ശനിയാഴ്ച രാത്രി ഡെലവെയറിലെ വിൽമിങ്ടനിൽനിന്ന് രാഷ്ട്രത്തോടു നടത്തിയ വിജയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here