ഫലം നിര്‍ണയിക്കുന്നത് യുവത്വമോ ? ; ബിഹാറില്‍ നിന്ന് ഉയരുന്ന ആദ്യ സൂചനകള്‍ പറയുന്നതെന്ത് ?

ബിഹാര്‍ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കം മുതല്‍ മഹാസഖ്യം പിന്‍തുടര്‍ന്നുപോന്ന ലീഡ് നില തുടരുന്നതാണ് ലഭിക്കുന്ന വിവരങ്ങള്‍ ആദ്യത്തെ ഒരു മണിക്കൂറില്‍ ഒരിക്കല്‍ പോലും മഹാസഖ്യത്തിന് പിന്നോട്ട് പോവേണ്ടിവന്നിട്ടില്ല. മഹാസഖ്യത്തിന്‍റെ ലീഡ് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 112 ഉം കടന്ന് 124 ല്‍ എത്തിയിരിക്കുന്നു.

എന്‍ഡിഎയുടെ ലീഡ് 107 ഇടങ്ങളിലാണ്. ഇടതുപക്ഷം 12 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നുവെന്നതും മാറുന്ന ബിഹാര്‍ രാഷ്ട്രീയത്തിന്‍റെ സൂചനയായി കാണേണ്ടതാണ്. നിതീഷ് കുമാറിന്‍റെ 15 വര്‍ഷം നീണ്ട ഭരണത്തിന് അവസാനമാകുന്നതാണ് വരുന്ന വിവരങ്ങള്‍. ബിഹാറിന്‍റെ ജനവിധിയില്‍ നിര്‍ണായകമായത് യുവത്വത്തിന്‍റെ നിലപാടുകളാണോ എന്നതും ബിഹാറില്‍ നിന്നും ഉയരുന്ന ചോദ്യമാണ് തേജസ്വി യാദവ് എറ്റവും കൂടുതല്‍ പ്രതീക്ഷ വച്ച വിഭാഗവും യുവതയാണ്.

വികസനമെന്ന മുദ്രാവാക്യവുമായി വന്ന നിതീഷ് കുമാറിനോട് ജീവിക്കാന്‍ വിഭവങ്ങളില്ലാത്ത ഞങ്ങള്‍ റോഡുകള്‍ മാത്രം ഉണ്ടായതുകൊണ്ട് എന്ത് ചെയ്യാനാണെന്നാണ് ചോദ്യം.

ഞങ്ങള്‍ക്ക് സാമ്പത്തിക നീതി വേണമെന്നാണ് യുവത്വത്തിന്‍റെ ആവശ്യം. ജാതി രാഷ്ട്രീയവും ഇത്തവണ ബിഹാറില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയില്ലെന്നതാണ് ഗ്രാമപ്രദേശങ്ങളില്‍ ഇടതുപക്ഷം നേടുന്ന മുന്നേറ്റവും കാണിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ സിപിഐഎം മത്സരിച്ച 4 സീറ്റുകളിലും മുന്നേറുന്ന കാ‍ഴ്ചയാണ് കാണാന്‍ ക‍ഴിയുന്നത് 29 ഇടങ്ങളില്‍ മത്സരിച്ച ഇടതുപക്ഷം നിലവില്‍ 12 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. എല്‍ജെപി7 ഇടങ്ങളിലാണ് ലീഡ് ചെയ്യുന്നത്.

എന്‍ഡിഎ സഖ്യത്തില്‍ തന്നെ നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നതും ജെഡിയുവിന് വലിയ നിലയില്‍ തിരിച്ചടി ലഭിച്ചുവെന്നതും ഈ തെരഞ്ഞെടുപ്പില്‍ യുവത്വത്തിന്‍റെ വോട്ടുകളും നിലപാടുകളും നിര്‍ണായകമാകുന്നുവെന്നതിന്‍റെ സൂചനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here