ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശില്‍ ഭരണം നിലര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന 28ല്‍ 19 സീറ്റുകളില്‍ ബിജെപിക്ക് വിജയം. ഗുജറാത്തിലും മണിപ്പൂരിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 12 സിറ്റിംഗ് സീറ്റുകളും കോണ്‍ഗ്രസ് തോറ്റു.

പതിനൊന്ന് സംസ്ഥാനങ്ങളിലെ 58 നിയമസഭ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ബിജെപിക്ക് അനുകൂലമായിരുന്നു.തെരഞ്ഞെടുപ്പ് നടന്ന 58ല്‍ എട്ട് സീറ്റുകള്‍ മാത്രമായിരുന്നു ബിജെപി സീറ്റുകള്‍. ഇത് 39 സീറ്റുകളായി ഉയര്‍ന്നു.

നാല്‍പത്തിരണ്ട് സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. നേടിയത് 12 സീറ്റുകള്‍ മാത്രം. ഭരണം നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മധ്യപ്രദേശില്‍ 28 സീറ്റുകളില്‍ 19 എണ്ണത്തിലും ബിജെപി വിജയിച്ചു.

ഇരുപത്തിയേഴും കോണ്‍ഗ്രസിന്റെ സീറ്റുകളായിരുന്നു. 230 അംഗ നിയസഭയില്‍ ബിജെപി സുരക്ഷിത ഭൂരിപക്ഷത്തിലെത്തി. സീറ്റെണ്ണം 126 ആയി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീന മേഖലയിലാണ് ബിജെപിക്ക് നേട്ടം ഉണ്ടാക്കാനായത്. ഇത് ബിജെപിയോടുള്ള സിന്ധ്യയുടെ വിലപേശല്‍ ശേഷി കൂട്ടും.

കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ 8 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടി. എട്ട് സീറ്റുകളും പിടിച്ച് ബിജെപി സഭയിലെ അംഗബലം 111 ആക്കി.

മണിപ്പൂരില്‍ ഇന്ന് ഫലം പ്രഖ്യാപിച്ച നാല് സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് തോറ്റു. മൂന്ന് സീറ്റുകള്‍ ബിജെപിയും ഒരു സീറ്റ് സ്വതന്ത്രനും ജയിച്ചു. ഒഴിവ് വന്ന മറ്റൊരു സീറ്റില്‍ ബിജെപി നേരത്തെ വിജയിച്ചിരുന്നു. ഇത് കൂടി ചേര്‍ത്താല്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച സീറ്റുകള്‍ 40 ആയി.

മണിപ്പൂരിലെ തിരിച്ചടിയോടെ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ അസ്തമിച്ചു. യുപിയില്‍ ഏഴില്‍ ആറു സിറ്റിംഗ് സീറ്റുകളും BJPക്ക് ഒപ്പം നിന്നു. എസ് പി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി.

ഉന്നാവ് ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എം എല്‍ എ കുല്‍ദീപ് സെന്‍ഗറിന്റെ മണ്ഡലമായ ബെംഗര്‍മൗ BJP നിലനിര്‍ത്തി. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊറന്‍ വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നായ ധുംകയില്‍ ഹേമന്ത് സോറന്റെ സഹോദരന്‍ ബസന്ത് സൊറന്‍ ബിജെപിയെ പരാജയപ്പെടുത്തി.

ഹരിയാനയിലെയും ജാര്‍ഖണ്ഡിലെയും സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ സീറ്റായ മര്‍വാഹി കോണ്‍ഗ്രസ് സ്വന്തമാക്കി. തെലങ്കാനയില്‍ TRS സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത ബിജെപിക്ക് എന്നാല്‍ ഒഡീഷയില്‍ സിറ്റിംഗ് സീറ്റായ ബാലസോര്‍ നഷ്ടമായി.

ഒഡീഷയില്‍ രണ്ട് സീറ്റുകളും ബിജെഡി വിജയിച്ചു. ബിഹാറിലെ വാല്മീകി നഗര്‍ ലോക്‌സഭാ സീറ്റ് ജെ ഡി യു നിലനിര്‍ത്തി. നാഗാലാന്റില്‍ ഒരു സീറ്റ് എന്‍ ഡി പിപിയും ഒന്ന് സ്വതന്ത്രനും വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News