ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയ്ക്ക് നല്‍കുന്ന മുന്നറിയിപ്പുകളും സന്ദേശങ്ങളും; കോടിയേരി ബാലകൃഷ്ണന്‍ എ‍ഴുതുന്നു

ബിഹാർ തെരഞ്ഞെടുപ്പുഫലം ഇന്ത്യക്ക്‌ നൽകുന്ന ചില മുന്നറിയിപ്പുകളും സന്ദേശങ്ങളുമുണ്ട്. നാലരപ്പതിറ്റാണ്ടു മുമ്പ് ‘ജെപി പ്രസ്ഥാന’ത്തിന്റെ പ്രഭവകേന്ദ്രമാകുകയും കേന്ദ്രത്തിലെ സ്വേച്ഛാധിപത്യവാഴ്ചയ്ക്ക് അറുതിവരുത്താൻ ഇന്ത്യക്ക്‌ നേതൃത്വം നൽകുകയും ചെയ്ത ബുദ്ധവിഹാരങ്ങളുടെ നാടാണ് ബിഹാർ. ജയപ്രകാശ് നാരായൺ ‘സമ്പൂർണ വിപ്ലവപ്രസ്ഥാന’ത്തിന് നേതൃത്വം കൊടുത്ത മണ്ണ്. കേന്ദ്രത്തിലെ ഇന്നത്തെ സ്വേച്ഛാധിപത്യവാഴ്ചയ്ക്ക് ഒരു പരിധിവരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ജനവിധി.

ബിജെപിയും നിതീഷ്‌കുമാറിന്റെ ജെഡിയുവും ഉൾപ്പെടുന്ന എൻഡിഎ കഷ്ടിച്ചാണ് കടന്നുകൂടിയിരിക്കുന്നത്. തോൽവിക്ക് തുല്യമായ ജയം. എന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി നയിച്ച രാഷ്ട്രീയ ജനതാദൾ (ആർജെഡി) മാറി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 സീറ്റാണ്.

എൻഡിഎ ഭരണം നിലനിർത്തിയതാകട്ടെ 125 സീറ്റിലും. നിതീഷ് കുമാറിന്റെ ജനതാദൾ യു 115 സീറ്റിൽ മത്സരിച്ചപ്പോൾ ജയിച്ചത് 43ൽ. ഇതോടെ ജെഡിയു ബിജെപിയുടെ ജൂനിയർ പാർട്നറായി. ബിജെപിയുടെ ഔദാര്യത്തിൽ മുഖ്യമന്ത്രി പദവിയിലിരിക്കേണ്ട ഗതികേടിലെത്തി. ആർഎസ്എസ് അജൻഡയ്ക്കൊത്ത് ബിഹാറിൽ ഇനി ഭരണചക്രം തിരിക്കേണ്ടിവരും. ആർജെഡിയുമായി സഖ്യമുണ്ടാക്കി ഭരണം നടത്തിയ നിതീഷ്‌കുമാറാണ് മറുകണ്ടം ചാടി കുറച്ചു വർഷംമുമ്പ് ബിജെപി ക്യാമ്പിൽ എത്തിയത്. ഇപ്പോഴാകട്ടെ ഈ കൂട്ടുകെട്ടുകൊണ്ട് ബിജെപിക്ക് നേട്ടവും ജെഡിയുവിന് നഷ്ടവും. 74 സീറ്റ് ബിജെപി കൈക്കലാക്കി.

ബിജെപിയുടെ അധികാര തന്ത്രം

ബിജെപിയുമായി കൂട്ടുകൂടിയാൽ മുഖ്യകക്ഷിയുടെ അടക്കം ചോരയും നീരും ഊറ്റി ബിജെപി വളരുമെന്ന മുന്നറിയിപ്പാണ് ബിഹാർ ഫലം നൽകുന്നത്. നിറംകെട്ട ജെഡിയുവിന്റെ നേതാവിന് തൽക്കാലം മുഖ്യമന്ത്രിയാക്കുമെങ്കിലും വൈകാതെ ബിജെപി അധികാരത്തിന്റെ കോണി കയറാൻ കളികൾ പലതും കളിക്കുമെന്ന്‌ ഉറപ്പ്.

ബിജെപിയുമായി സഖ്യത്തിനു പോകുന്ന ഏത് ജനാധിപത്യ പാർടിയും ഓർക്കേണ്ടതാണ് ബിഹാറിലെ ഈ അനുഭവം. ജമ്മു കശ്മീരിൽ ബിജെപിയുമായി സഖ്യത്തിനു പോയ ഫാറൂഖ് അബ്ദുള്ളയുടെയും മുഫ്തിയുടെയും പാർടികൾക്ക് ഇപ്പോൾ പ്രവർത്തനസ്വാതന്ത്ര്യംപോലും നിഷേധിക്കുകയും ആ കക്ഷികളുടെ നേതാക്കളെ ദീർഘകാലം വീട്ടുതടങ്കലിലാക്കുകയും ചെയ്തു. കശ്മീർ മൂന്നായി വെട്ടിമുറിച്ചു. അതുകൊണ്ട് ആർഎസ്എസ് ബിജെപി ചേരിയിലേക്ക് പോകുന്ന ആരും ഇത്തരം ദുരന്തങ്ങൾ മറക്കരുത്.

ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ് പ്രത്യേകമായും വിശകലനം ചെയ്യുന്ന ദേശീയ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്. മതനിരപേക്ഷ രാജ്യമായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി മുന്നോട്ടുപോകുന്ന ആർഎസ്എസ് നയിക്കുന്ന ബിജെപിയെയും അവരുമായി കൂട്ടുകെട്ടുണ്ടാക്കിയ ജെഡിയുവിനെയും പരാജയപ്പെടുത്താൻ കഴിയുന്നതിലൂടെ മാത്രമേ മതനിരപേക്ഷതയെ സംരക്ഷിക്കാൻ കഴിയൂ എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇടതുപക്ഷം മഹാസഖ്യത്തിന്റെ ഭാഗമായത്.

29 സീറ്റിൽ മത്സരിച്ച് ഇടതുപക്ഷം 16 സീറ്റ് നേടി. പകുതിയിലേറെ സീറ്റിലാണ് വിജയം നേടിയത്. വോട്ടുവിഹിതത്തിലും മുന്നിലാണ്. സിപിഐ എം, സിപിഐ കക്ഷികൾ രണ്ടു വീതവും സിപിഐ എംഎൽ 12 സീറ്റിലും അഭിമാനക്കൊടി പാറിച്ചു. കാൽ നൂറ്റാണ്ടിനിടയിൽ ബിഹാറിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ മുന്നേറ്റമാണ് ഇത്.

മുഖ്യമുന്നണികൾ തമ്മിലുള്ള മത്സരത്തിൽ തത്വാധിഷ്ഠിതമായി ഇടതുപക്ഷം മതനിരപേക്ഷ മുന്നണിയുടെ പങ്കാളിയാകുമ്പോൾ അതിന്റെ നേട്ടം ഇടതുപക്ഷത്തിനും ആ മുന്നണിയിലെ മുഖ്യകക്ഷികൾക്കും പൊതുവിൽ ലഭിക്കും. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കാൻ കൂടുതൽ താൽപ്പര്യം കാട്ടിയത് ആർജെഡിയും അതിന്റെ നേതാവ് തേജസ്വി യാദവുമാണ്.

ഇടതുപക്ഷത്തിന്റെ പങ്കാളിത്തം തെരഞ്ഞെടുപ്പു പോരാട്ടത്തെ ജനകീയ പ്രശ്നങ്ങളിൽ അധിഷ്ഠിതമാക്കുമെന്നും അത് കേവലമായ വർഗീയസാമുദായിക ചേരിതിരിവിന്റെ ഘടകങ്ങളെ ഒരു പരിധിവരെ ദുർബലപ്പെടുത്തുമെന്നുമുള്ള കണക്കൂകൂട്ടലായിരുന്നു. അത് ജനവിധി സാധൂകരിക്കുന്നു. കർഷകർ, തൊഴിലാളികൾ, കുടിയേറ്റത്തൊഴിലാളികൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളുടെ വോട്ട് ഇടതുപക്ഷത്തിനു മാത്രമല്ല മഹാസഖ്യത്തിന് കിട്ടുന്നതിനും ഇത് കാരണമായി.

ഇടതുമുന്നേറ്റത്തെ കുറച്ചു കാണിക്കുന്നതിന് ഒരു ബിജെപി വക്താവ് അഭിപ്രായപ്പെട്ടത് ഇടതുപക്ഷത്തിനു കിട്ടിയ സീറ്റുകൾ പട്‌നയിൽനിന്നും വളരെ അകലെയുള്ള പിന്നോക്കപ്രദേശങ്ങളിലെയും ആദിവാസികളും മറ്റും പാർക്കുന്ന ഇടങ്ങളിലേതുമാണെന്നാണ്. അതിനർഥം ഗ്രാമങ്ങളെയും ആദിവാസികളെയും ദരിദ്രജനവിഭാഗങ്ങളെയും രണ്ടാംതരക്കാരായും മ്ലേച്ഛരായും ബിജെപി കാണുന്നു എന്നതാണ്. പതിത ജനവിഭാഗങ്ങളുടെ ഉറ്റബന്ധുക്കളാണ് കമ്യൂണിസ്റ്റുകാർ.

അതിൽ ഞങ്ങൾക്ക് അഭിമാനമാണ്. ഗ്രാമ നഗര ഭേദമെന്യേ ഇടതുപക്ഷ സ്വാധീനം വളരുന്നതിനുള്ള പശ്ചാത്തലം മോഡി ഭരണം ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയുടെ ഹിന്ദുത്വ വർഗീയ ഭരണത്തെയും അതിന്റെ അജൻഡകളെയും ചെറുക്കുന്നതിൽ അചഞ്ചലമായ നിലപാടുള്ളത് ഇടതുപക്ഷത്തിനാണ്. അതുകൊണ്ടുതന്നെ മതനിരപേക്ഷ വിഭാഗങ്ങളിൽ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത വർധിക്കുകയാണ്.

ഇടതുപക്ഷത്തിന്‌ വേരുള്ള മണ്ണ്‌

ഇടതുപക്ഷ വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ മറ്റൊരു വാദം സംഘപരിവാർ ഉയർത്തുന്നത് സായുധ വിപ്ലവത്തിനു നിൽക്കുന്ന മാവോ വാദികളുമായി ചേർന്നു നേടിയതല്ലേ കമ്യൂണിസ്റ്റ് മുന്നേറ്റമെന്നാണ്. ഇതിലെ ആക്ഷേപം വസ്തുതാവിരുദ്ധമാണ്. സിപിഐ എംഎൽ ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പേ ജനാധിപത്യപ്രക്രിയയിൽ പങ്കാളിയായ ഇടതുപക്ഷ പാർടിയാണ്.

ഈ പാർടി 1999ൽ അസമിൽനിന്ന് ഒരു ലോക്‌സഭാ സീറ്റ് നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ മൂന്ന് എംഎൽഎമാരെ ലഭിച്ചിരുന്നു. ഈ പാർടിയുടെ പ്രതിനിധികൾ സിപിഐ എമ്മിന്റെയും സിപിഐയുടെയും പാർടി കോൺഗ്രസുകൾക്ക് അഭിവാദ്യം നേരാൻ എത്തുന്നുണ്ട്. അങ്ങനെ മാർക്സിസം ലെനിനിസം ഇന്ത്യൻ പരിതഃസ്ഥിതിയിൽ സക്രിയമായി ജനാധിപത്യപരമായും ഉപയോഗിക്കുന്ന കാഴ്ചപ്പാടിൽ യോജിപ്പുള്ള ഇടതുപക്ഷ പാർടികളുടെ ഐക്യമാണ് ബിഹാറിലുണ്ടായത്.

സിപിഐ എം സ്ഥാനാർഥി സത്യേന്ദ്ര യാദവ് മാഞ്ചി മണ്ഡലത്തിൽ മുപ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനും സിപിഐ എമ്മിലെ അജയ്കുമാർ 37,000ൽ അധികം വോട്ടിന്റെ വ്യത്യാസത്തിലും സിപിഐ സ്ഥാനാർഥി 47,979 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് ജയിച്ചത്.

ബൽറാംപുർ മണ്ഡലത്തിൽ സിപിഐ എംഎല്ലിന്റെ മെഹ്‌ബൂബ്‌ അലം 53,597 വോട്ടിനാണ്‌ എതിർസ്ഥാനാർഥി വികാസ്‌ശീൽ ഇൻസാൻ പാർടിയിലെ വരുൺകുമാർ ഝായെ തോൽപ്പിച്ചത്. ഇവരെല്ലാം പോരാട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുകയും അവരുടെ കണ്ണീരൊപ്പുകയും ചെയ്തവരാണ്. ജന്മിത്വത്തിന്റെയും കോർപറേറ്റുകളുടെയും ഭരണകൂടത്തിന്റെയും വേട്ടകൾ ചെറുക്കാൻ ജനകീയ സമരത്തിന്റെ കോട്ട പടുത്തുയർത്തിയ ജനനേതാക്കളാണ്.

ജനങ്ങൾ അവരുടെ രക്തബന്ധുക്കളെ തിരിച്ചറിയുകയും ചെങ്കൊടി പ്രസ്ഥാന നായകരെ അംഗീകരിക്കുകയും ചെയ്തു. ബിഹാർ നൽകിയ ഈ സന്ദേശം അടുത്തുവരാൻ പോകുന്ന തമിഴ്നാട്ടിലെയും ബംഗാളിലെയും കേരളത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ തോതിൽ പ്രതിഫലിക്കും.

കുടിയേറ്റത്തൊഴിലാളികളുടെ ദേശീയ ദുരിതവും അതിൽ കേരളം നൽകിയ വ്യത്യസ്ത അനുഭവവും ബിഹാറിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഘടകമായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പണിയെടുക്കുന്ന 45 ലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികൾ ബിഹാറികളാണ്. കോവിഡ് കാരണമുളള ലോക്ഡൗണിനെ തുടർന്ന് അവരിൽ നല്ലൊരു പങ്ക് നാട്ടിൽ തിരിച്ചെത്തി. വലിയൊരു വിഭാഗം കൊടിയ ദുരിതം താണ്ടിയാണ് വന്നത്.

കുടിയേറ്റത്തൊഴിലാളികളെ എങ്ങനെ അവിടത്തെ സർക്കാരുകൾ സമീപിച്ചു എന്നതിന്റെ തിരിച്ചറിവ് അവർക്കുണ്ടായി. പിണറായി വിജയൻ സർക്കാർ കോവിഡിനെ പ്രതിരോധിക്കാൻ സ്വീകരിക്കുന്ന നടപടികളും സൗജന്യ ചികിത്സയും ഭക്ഷ്യക്കിറ്റ് വിതരണവും അതിഥിത്തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പ് തുറന്ന് ചപ്പാത്തിയും മട്ടനും ബീഫും ചിക്കനും ബിരിയാണിയുമൊക്കെ നൽകിയതും ഭക്ഷണ പാക്കറ്റ് നൽകി യാത്രയാക്കിയതും സ്നേഹത്തിന്റെയും കരുതലിന്റെയും മായാത്ത അനുഭവങ്ങളായി. അത് കേരളത്തിൽനിന്നും ബിഹാറിൽ എത്തിയ അതിഥിത്തൊഴിലാളികൾ അവരുടെ നാട്ടുകാരെ ധരിപ്പിച്ചിട്ടുണ്ട്. ചെങ്കൊടി പ്രസ്ഥാനത്തോടും അവയുടെ സ്ഥാനാർഥികളോടും മമത പുലർത്താൻ പാർശ്വവൽക്കൃത വിഭാഗങ്ങളിൽ കേരള അനുഭവം കരുത്തായി.

അന്തർസംസ്ഥാന തൊഴിലാളികളോട് ധാർമികത പുലർത്തുന്ന രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളം ആണെന്ന ബഹുമതി ഇപ്പോൾ വന്നിട്ടുണ്ട്. ‘ഇന്ത്യ മൈഗ്രേഷൻ നൗ’ എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ടിൽ ഇക്കാര്യത്തിൽ ഏറ്റവും പിന്നണിയിലാണ് യുപി, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ. കുടിയേറ്റത്തൊഴിലാളികളുടെ കുടുംബത്തിന് ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, ശുചിത്വം, പാർപ്പിടരേഖ തുടങ്ങിയവയെല്ലാം നൽകുന്നതിൽ കേരളം മികച്ച മാതൃകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ പഠന റിപ്പോർട്ടുകളേക്കാൾ വലുതാണ് മലയാളക്കരയിൽ വന്ന് പണിയെടുത്ത് സ്വന്തം നാട്ടിലെത്തിയ അതിഥിത്തൊഴിലാളികളുടെ പ്രതികരണം.

കോൺഗ്രസിന്റെ പിടിപ്പുകേട്‌

എഴുപത്‌ സീറ്റ് പിടിവാശി കാട്ടി ചോദിച്ചുവാങ്ങിയ കോൺഗ്രസ് 19 സീറ്റിലാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാകട്ടെ 27 സീറ്റുണ്ടായിരുന്നു. കോൺഗ്രസിന്റെ പിടിപ്പുകേടാണ് മഹാസഖ്യത്തിന് വിനയായതും എൻഡിഎയെ അധികാരത്തിലേറ്റിയതും. ന്യൂനപക്ഷങ്ങളും ദരിദ്രവിഭാഗങ്ങളും ഉൾപ്പെടെയുള്ളവരിൽ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസിനാകുന്നില്ല. അതാണ് ബിഹാർ ഫലം വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് സംഘടനാ സംവിധാനം തീർത്തും ദുർബലമാണെങ്കിലും തേജസ്വി യാദവിന് അനുകൂലമായ തരംഗത്തിന്റെ താളംതെറ്റിച്ചത് കോൺഗ്രസാണെന്നും ആളും ആരവവും ഇല്ലാത്ത കോൺഗ്രസ് മഹാസഖ്യത്തിന് ബാധ്യതയായെന്നും കോൺഗ്രസ് അനുകൂല പത്രമായ മനോരമ പോലും വിലയിരുത്തി. കോൺഗ്രസിന്റെ വീഴ്ച തേജസ്വിക്ക് ഭരണം ഇല്ലാതാക്കിയെന്നാണ് മനോരമ ഉൾപ്പെടെ എഴുതിയത്.

മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 28ൽ 19 സീറ്റ് ബിജെപിക്ക് നേടിക്കൊടുക്കാനിടയാക്കിയത് കോൺഗ്രസിന്റെ പിടിപ്പുകേടാണ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് ഭൂരിപക്ഷം നൽകി. അങ്ങനെ രൂപംകൊണ്ട ഭരണത്തെ കോൺഗ്രസ് ബിജെപിക്ക് സമ്മാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എംഎൽഎമാർ ബിജെപിക്കൊപ്പം നിന്നതോടെയാണ് കോൺഗ്രസ് സർക്കാർ വീണത്. ബിജെപി മന്ത്രിസഭയുടെ തണലിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൽനിന്നും കാലുമാറ്റിയ നേതാക്കളെ അടക്കം എംഎൽഎമാരാക്കി മധ്യപ്രദേശിൽ കാവിഭരണം ഉറപ്പിച്ചിരിക്കുകയാണ്.

ബിജെപിയുടെ റിക്രൂട്ടിങ്‌ സെന്ററാണ് കോൺഗ്രസ് എന്ന് ബിഹാറിലെ മതനിരപേക്ഷ വോട്ടർമാരും മനസ്സിലാക്കിയതുകൊണ്ടാണ് കോൺഗ്രസിന് ഇത്ര വലിയ പരാജയമുണ്ടായത്. മോഡി ഭരണത്തോടും കേന്ദ്ര അന്വേഷണ ഏജൻസികളോടും എൽഡിഎഫ് വിരോധംകൊണ്ട് അമിതമായ കൂറും ആശ്രയത്വവും കാണിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിഹാർ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടുവിചാരത്തിന് തയ്യാറാകുമോ എന്ന ചോദ്യം പ്രസക്തമാണ്.

പക്ഷേ, ബിജെപിയുമായും വർഗീയശക്തികളുമായും കൂട്ടുകൂടിയിട്ടാണെങ്കിലും എൽഡിഎഫിനെയും എൽഡിഎഫ് സർക്കാരിനെയും ഒറ്റപ്പെടുത്താനായി മോഡി പക്ഷക്കാരായി മാറിയിരിക്കുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം. അവർ നാളത്തെ ജ്യോതിരാദിത്യ സിന്ധ്യമാരാകും എന്നത് നിസ്തർക്കമാണ്. ഇത് തിരിച്ചറിഞ്ഞ് കേരളത്തിലും ഇടതുപക്ഷ മുന്നേറ്റത്തിന് പ്രാദേശിക തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മനഃസമ്മതം നൽകാൻ ജനങ്ങൾ മുന്നോട്ടുവരണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. അതിനു പ്രേരണയേകുന്ന സന്ദേശമാണ് ബിഹാറിലെ ഇടതുപക്ഷത്തിന്റെ കുതിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News