സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പലയിടങ്ങളിലും അസ്വാരസ്യങ്ങള്‍ തുടരുകയാണ്. സീറ്റിനുള്ള ആവശ്യമുന്നയിച്ചുകൊണ്ട് വിവിധയിടങ്ങളില്‍ മുതിര്‍ന്ന നേതാക്കളും യുവാക്കളും ഗ്രൂപ്പുകളുമൊക്കെ എത്തിയതോടെ പതിവുപോലെ കീറാമുട്ടിയായിരിക്കുകയാണ് യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം. പരസ്യമായും രഹസ്യമായും യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയ്ക്കെതിരെ പ്രതിഷേധവുമായി നേതാക്കളും പ്രവര്‍ത്തകരും തന്നെ രംഗത്തെത്തിയിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് ടിറ്റോ ആന്‍റണി. ഫെയ്സ്ബുക്ക് കുറിപ്പ് വഴിയാണ് ടിറ്റോ പ്രതിഷേധം അറിയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പെരുന്തച്ചന്‍ സിന്‍ഡ്രോമാണ് യുവാക്കളെ കാണുമ്പോള്‍ അവര്‍ക്ക് പ്രയാസമാണ് എന്നാണ് ടിറ്റോ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പുകളിലാണ് യൂത്ത്കോൺഗ്രസ്, കെ എസ് യു പ്രവർത്തകർക്ക് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ മത്സരിക്കാൻ ഒരു അവസരം വരുമ്പോൾ ജാതിയും ഉപജാതിയും അവരിൽ പലരെയും പറഞ്ഞ് മാറ്റി നിർത്തുന്നത് ശരിയല്ല. കൂടെ നിന്ന് സമരം ചെയുമ്പോൾ ജാതി നോക്കിയല്ല ഞങ്ങൾ ആളെ കൂട്ടുന്നത്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും മനസിലാക്കണം. തല്ലുകൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട് മാറ്റിയില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കേണ്ടിവരുമെന്നും ടിറ്റോ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here