സീറ്റ് നല്‍കിയില്ലെങ്കില്‍ തന്‍റെ മൃതദേഹത്തിന് റീത്ത് സമര്‍പ്പിക്കാന്‍ എംഎല്‍എയോട് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി യുഡിഎഫ് നേതൃത്വം. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ പേരാവൂരിലാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സണ്ണി ജോസഫിന് വാട്സ്ആപ്പ് സന്ദേശമയച്ചത്.

കൊട്ടിയൂര്‍ പഞ്ചായത്ത്‌ ഒമ്പതാം വാര്‍ഡില്‍ മത്സരിക്കാനായി ഫോട്ടോവച്ച് പോസ്റ്ററടിച്ച ജയ്‌മോന്‍ കല്ലുപുരയ്ക്കകത്താണ്‌ ആത്മഹത്യാഭീഷണി മുഴക്കിയത്‌.

സീറ്റില്ലെന്നറിഞ്ഞതോടെ ജയ്‌മോന്‍, സണ്ണി ജോസഫ് എംഎല്‍എയെ വിളിച്ചു. പലതവണ വിളിച്ചിട്ടും എംഎല്‍എ ഫോണ്‍ എടുക്കാത്തതിനാൽ വാട്ട്‌സാപ്‌ സന്ദേശമയച്ചു.

25 വര്‍ഷമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനാണെന്നും സീറ്റ് ചോദിച്ചിട്ട് നേതൃത്വം തന്നില്ലെന്നും 18നുമുമ്പ്‌ സീറ്റ് ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നുമാണ്‌ സന്ദേശം. 19ന് രാവിലെ വീട്ടിലെത്തി തന്റെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കണമെന്നും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്നും എംഎൽഎയോട് അഭ്യര്‍ഥിക്കുന്നതും സന്ദേശത്തിലുണ്ട്‌.

കോണ്‍ഗ്രസിലെ തമ്മിലടിമൂലം പേരാവൂര്‍ ബ്ലോക്കില്‍ ഒരു പഞ്ചായത്തില്‍ പോലും യുഡിഎഫ്‌ സ്ഥാനാര്‍ഥിനിര്‍ണയം നടന്നിട്ടില്ല. കൊട്ടിയൂരിലും കേളകത്തും വനിതാ നേതാക്കളെ യോഗത്തില്‍ അധിക്ഷേപിച്ചതും സീറ്റ് നിഷേധിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here