തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം എത്താന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പ്രചരണത്തിരക്കിലമര്‍ന്ന ഒരു സ്ഥാനാര്‍ത്ഥിയെ കാണാം.
പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഈ താരം. രേഷ്മ മറിയം ജോസ് എന്ന ഊട്ടുപാറയുടെ മുത്താണ് ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കായി ഊട്ടുപാറയില്‍ ജനവിധി തേടുന്നത്.
പ്രചാരണമൊക്കെ പൊടിപൊടിക്കുന്നുണ്ടെങ്കിലും നോമിനേഷന്‍ ഇതുവരെ കൊടുത്തില്ല. നോമിനേഷന്‍ കൊടുക്കാന്‍ 21 വയസാവണം ഈ മാസം 18ാം തിയ്യതിയാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്.
18ാം തീയതി കഴിഞ്ഞ് മുത്ത് എന്ന രേഷ്‌മ മറിയം റോയി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡ് ഊട്ടുപാറയിൽ എൽഡിഎഫ് സ്ഥാനാർഥിയായി പത്രിക നൽകും.
കോന്നി വിഎൻഎസ് കോളേജിൽ എസ്‌എഫ്‌ഐയലൂടെയാണ് രേഷ്‌മ നേതൃത്വത്തിലെത്തിയത്. ഇപ്പോൾ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും സിപിഐഎം ഊട്ടുപാറ ബ്രാഞ്ചംഗവുമാണ്.
ഊട്ടുപ്പാറ തുണ്ടിയാം കുളത്ത് റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും ഇളയ മകളാണ്.വീട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ‘മുത്ത്’എന്ന പേര് നാട്ടുകാർ മുഴുവൻ വിളിച്ചു തുടങ്ങി. റോബിൻ മാത്യു റോയി ആണ് സഹോദരൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here