കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു; ജാഗ്രത കുറയരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. എന്നാല്‍ ഇതുകാരണം ജാഗ്രത കുറയരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. ഒരോ ദിവസവും ഒരോ ജില്ലയില്‍ പൊസിറ്റീവ് ആകുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ട്. ഒരാഴ്ചയില്‍ എത്രപേര്‍ പുതുതായി രോഗികളായി എന്നും എത്ര പേര്‍ രോഗമുക്തി നേടി എന്നുമുള്ള കണക്കാണ് കൊവിഡ് വ്യാപനം കൃത്യമായി മനസിലാക്കാന്‍ ഉപയോഗിക്കുക. ഒക്ടോബര്‍ 17 മുതല്‍ ഒരോ ആഴ്ചയിലേയും കൊവിഡ് രോഗികളുടെ എണ്ണം തൊട്ടുമുന്‍പത്തെ ആഴ്ചയേക്കാള്‍ കുറഞ്ഞു വരികയാണ്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സിയലിയുണ്ടായിരുന്ന ദിവസം ഒക്ടോബര്‍ 24 ആയിരുന്നു. 97417 പേര്‍ അന്ന് ചികിത്സയിലുണ്ടായിരുന്നു. പിന്നീട് കുറഞ്ഞു. ഇപ്പോള്‍ ഏതാണ്ട് 75000 ആളുകളാണ് ചികിത്സയിലുള്ളത്. ഒരോദിവസവും രോഗികളാവുന്നവരുടെ എണ്ണം രോഗമുക്തി നേടുന്നവരുടെ എണ്ണത്തേക്കാള്‍ കുറവാണ്. കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്.

രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാണ് . എന്നാല്‍ ജനങ്ങള്‍ ഇതേവരെ പാലിച്ച ജാഗ്രതയില്‍ ഇതുകാരണം ഒരു വിട്ടു വീഴ്ചയും പാടില്ല. മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ കൈകള്‍ ശുചിയാക്കുന്നതില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ എല്ലാത്തിലും ജാഗ്രത വേണം. ഒരു വീഴ്ചയും പാടില്ല. വീഴ്ച വന്നാല്‍ രോഗവ്യാപനം വീണ്ടും ഉയരും.

വളരെ പെട്ടെന്ന് പലയിടത്തും രോഗം പകര്‍ന്നെങ്കിലും അതീവ ജാഗ്രത മൂലം ഇവിടെ രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി. ആ സമയത്തിനിടയ്ക്ക് ചികിത്സാ സംവിധാനങ്ങള്‍ കൃത്യമായി വികസിപ്പിക്കാന്‍ നമ്മുക്കായി. അതുകൊണ്ടുണ്ടായ ഗുണം പിന്നീട് രോഗവ്യാപനം ഉച്ഛസ്ഥായിയില്‍ എത്തിയപ്പോഴും മരണസംഖ്യ കുറച്ച് നിര്‍ത്താന്‍ സാധിച്ചു.

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജനുവരി 24-ന് ഇവിടെ കൊവിഡ് കണ്ട്രോള്‍ റൂം ആരംഭിച്ചിരുന്നു. രാജ്യത്താദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാല്‍ ആദ്യത്തെ കേസില്‍ നിന്നും ഒരാളിലേക്ക് പോലും രോഗം പകരാതെ നമ്മുക്ക് പ്രതിരോധിക്കാന്‍ പറ്റി. 156 ദിവസം കൊണ്ടാണ് 5000 കേസുകള്‍ ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News