കൊവിഡ് പ്രതിരോധം; കേരളത്തെ പ്രകീര്‍ത്തിച്ച്‌ റിസര്‍വ് ബാങ്ക്

കൊവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികളെ പ്രകീര്‍ത്തിച്ച്‌ റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ ‘State Finances : A Study of Budgets of 2020-21’ ലാണ് കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ പ്രത്യേകമായി പ്രതിപാദിച്ചിരിക്കുന്നത്.

‘കൊവിഡ് -19- ദി കേരള മോഡല്‍ ഓഫ് കണ്ടേയ്ന്‍മെന്റ്-ദി റോള്‍ ഓഫ് ലോക്കല്‍ സെല്‍ഫ് ഗവേണ്‍മെന്റ്’ എന്നാണ് റിപ്പോര്‍ട്ടിന് നല്‍കിയിരിക്കുന്ന തലക്കെട്ട്.

ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണം വലിയ സംഖ്യയായതിനാലും, കേരളമൊരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായതിനാലും സംസ്ഥാനം ഹോട്ട്‌സ്‌പോട്ടായി തീരുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും കൊവിഡ് പ്രതിരോധം കേരളത്തില്‍ വിജയകരമായി നടന്നുവെന്ന്
റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രാ വിലക്കുകള്‍ നീങ്ങിയപ്പോഴാണ് രണ്ടാമത്തെ ഘട്ടം ആരംഭിച്ചത്. കേസുകളുടെ എണ്ണം കൂടിയപ്പോ‍ഴും 0.3 ശതമാനമായിരുന്നു കേരളത്തിലെ മരണ നിരക്ക്. അതേസമയം 1.5 ശതമാനമായിരുന്നു അഖിലേന്ത്യാ ശരാശരി. സംസ്ഥാനത്ത് കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുകയും കോണ്‍ട്രാക്‌ട് ട്രേസിംഗ്, ടെസ്റ്റിംഗ്, ക്വാറന്റീന്‍ എന്നിവ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമെന്നും ലോക്ക്ഡൗണ്‍ കാലത്ത് പൊതുസ്ഥലങ്ങളുടെ ശുചീകരണം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കല്‍, ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കല്‍, ക്വാറന്റീനില്‍ ഉള്ളവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കല്‍ എന്നിവയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചുവെന്നും
സമൂഹവ്യാപനം തടയുന്നതിലും ഇത് സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബശ്രീ, അംഗന്‍വാടി എന്നിവയുടെ സേവനത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. 2018-19 ല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിന്റെ 20.1 ശതമാനം പങ്കുവച്ചപ്പോള്‍ അഖിലേന്ത്യാ ശരാശരി 9.1 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here