കൊവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ പ്രതീക്ഷകളുയര്‍ത്തി വാക്സിന്‍ പരീക്ഷണങ്ങളില്‍ വിവിധയിടങ്ങളില്‍ വിജയകരമായ സൂചനകള്‍ നല്‍കുന്നു. ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. അടുത്ത വര്‍ഷത്തോടുകൂടി വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ലോകത്താകമാനം കൊവിഡിനായുള്ള വാക്സിന്‍ പരീക്ഷണത്തില്‍ സജീവമാണ്. അമേരിക്കന്‍ ബയോടെക് കമ്പനിയായ മോഡേണയുടെ കോവിഡ്-19 നെതിരായ പരീക്ഷണാത്മക വാക്സീൻ 94.5 ശതമാനം ഫലപ്രദമാണെന്ന് കമ്പനി പ്രഖ്യാപിച്ചു.
നേരത്തെ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഡേണയും ശുഭപ്രതീക്ഷയുടെ പ്രഖ്യാപനം നടത്തിയത്. 30,000 ത്തിലധികം പേർ പങ്കെടുത്ത ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ഫലങ്ങളും മോഡേണ പുറത്തുവിട്ടു.
രണ്ട് വാക്സീനുകളും മെസഞ്ചർ ആർഎൻഎ എന്ന പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പരമ്പരാഗത വാക്സീനുകളേക്കാൾ വേഗത്തിൽ ഉൽപാദിപ്പിക്കുകയും മനുഷ്യ കോശങ്ങളെ വാക്സീൻ ഫാക്ടറികളാക്കി മാറ്റുകയും ചെയ്യുന്നു.
മോഡേണയുടെ വാക്‌സീനിൽ ഒരു ലാബിൽ നിർമിച്ച മെസഞ്ചർ ആർഎൻഎ അല്ലെങ്കിൽ എംആർഎൻഎ എന്ന ജനിതക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. എംആർഎൻഎ അടിസ്ഥാനപരമായി ഒരു ജനിതക കോഡാണ്. അത് എങ്ങനെ പ്രോട്ടീൻ രൂപപ്പെടുത്താമെന്ന് സെല്ലുകളെ നിർദ്ദേശിക്കുന്നു. വൈറസ് പ്രോട്ടീനുകളോട് സാമ്യമുള്ള പ്രോട്ടീനുകൾ നിർമിക്കുന്നതിനുള്ള ശരീരത്തിന്റെ സ്വന്തം സെല്ലുലാർ സംവിധാനങ്ങളെ mRNA പറയുന്നു, അങ്ങനെ ഒരു രോഗപ്രതിരോധ പ്രതികരണം ഉണ്ടാകുന്നു.
മൂന്നാം ഘട്ട പഠനത്തിൽ നിന്നുള്ള ഈ പോസിറ്റീവ് ഇടക്കാല വിശകലന പ്രകാരം വാക്സീന് കോവിഡ്-19 രോഗത്തെ തടയാൻ കഴിയുമെന്ന് തെളിയിച്ചുവെന്ന് മോഡേണയുടെ സിഇഒ സ്റ്റീഫൻ ബാൻസെൽ പറഞ്ഞു. യുഎസിലും ലോകമെമ്പാടും അടിയന്തര അംഗീകാരത്തിനായി ആഴ്ചകൾക്കുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. വർഷാവസാനത്തോടെ യുഎസിൽ വിതരണം ചെയ്യാൻ ഏകദേശം 20 ദശലക്ഷം ഡോസുകൾ തയാറാകുമെന്നാണ് അറിയുന്നത്.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തുമായി ചേർന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 28 ദിവസങ്ങൾക്കിടയിൽ രണ്ട് ഡോസുകളായാണ് വാക്സിന്‍ നൽകുന്നത്. 95 പേരിൽ 90 പേരും ട്രയലിന്റെ പ്ലേസിബോ ഗ്രൂപ്പിലും അഞ്ച് പേർ എംആർഎൻഎ -1273 സ്വീകരിച്ചവരുമായിരുന്നു.
ഗുരുതരാവസ്ഥയിലായ 11 പേർ ഉണ്ടായിരുന്നു, എല്ലാവരും പ്ലേസിബോ ഗ്രൂപ്പിലായിരുന്നു. വാക്സീൻ നന്നായി ഫലിച്ചു, പാർശ്വഫലങ്ങളിൽ ഭൂരിഭാഗവും മിതമായിരുന്നെന്നും നിരീക്ഷിച്ചു. ആദ്യ ഡോസിന് ശേഷം മൂന്ന് ശതമാനം ആളുകൾക്ക് ഇഞ്ചക്ഷൻ സൈറ്റ് വേദന കഠിനമാണെന്ന് കണ്ടെത്തി. രണ്ടാമത്തെ ഡോസിന് ശേഷം ഗുരുതരമായ പാർശ്വഫലങ്ങളിൽ 10 ശതമാനം പേർക്ക് ക്ഷീണം, ഒമ്പത് ശതമാനം പേർക്ക് വേദന, അഞ്ച് ശതമാനം പേർക്ക് സന്ധി വേദന, തലവേദന, നാല് ശതമാനം പേർക്ക് മറ്റ് വേദന, രണ്ട് ശതമാനം പേർക്ക് ഇഞ്ചക്ഷൻ സൈറ്റിൽ ചുവപ്പ് എന്നിവയും കണ്ടെത്തി. ഈ പ്രതികൂല സംഭവങ്ങൾ ‘ഹ്രസ്വകാലം’ ആയിരുന്നുവെന്നും കമ്പനി വക്താവ് പറഞ്ഞു.
ഈ വാക്സീൻ -20 ഡിഗ്രി സെൽഷ്യസ് (-4 ഡിഗ്രി ഫാരൻഹീറ്റ്) സ്റ്റാൻഡേർഡ് ഫ്രീസർ താപനിലയിൽ ആറുമാസം വരെ ദീർഘകാല സംഭരണത്തിൽ സൂക്ഷിക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു. എന്നാൽ, ഫൈസറിന്റെ വാക്സീൻ ഇതിനേക്കാൾ തണുപ്പുള്ള അവസ്ഥയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഇത് വിതരണത്തിനു വൻ വെല്ലുവിളിയാകും, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ.
അതേസമയം, മോഡേണ, ഫൈസർ വാക്‌സീനുകളിൽ നിന്ന് എത്രത്തോളം സംരക്ഷണം ലഭിക്കുമെന്നോ കോവിഡ് -19 ൽ നിന്ന് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള പ്രായമായവർക്കായി അവ എത്രത്തോളം പ്രവർത്തിക്കുന്നുവെന്നോ ഇതുവരെ വ്യക്തമല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here