സന്താനഭാഗ്യത്തിന് പെണ്‍കുട്ടിയെ കൊന്ന് കരള്‍ തിന്നണമെന്ന് നിര്‍ദേശം; യുപിയില്‍ വീണ്ടും പീഡനക്കൊല

ഉത്തർപ്രദേശിലെ കാൺപൂരിൽ 6 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു. മക്കളുണ്ടാകാൻ ദമ്പതികൾ പെൺകുട്ടിയുടെ കരൾ തിന്നണമെന്ന മന്ത്രവാദിയുടെ ഉപദേശ പ്രകാരമായിരുന്നു കൊല. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശ് ഒരിക്കൽ കൂടി രാജ്യത്തെ ഞെട്ടിക്കുകയാണ്. ഹാഥ്റസ് സംഭവത്തിന്റെ നടക്കം മാറും മുൻപാണ് കാൺപൂരിലെ ദാരുണ സംഭവം. കാൺപൂരിലെ ഭദ്രാസ്‌ ഗ്രാമത്തിലാണ് 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്. മക്കളുണ്ടാകാൻ ദമ്പതികൾ പെൺകുട്ടിയുടെ കരൾ തിന്നണമെന്ന മന്ത്രവാദിയുടെ ഉപദേശം കേട്ട് ഭാര്യയും ഭർത്താവും ചേർന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

വിവാഹം കഴിഞ്ഞ് 21 വർഷമായിട്ടും പരശുറാം -സുനൈന ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായില്ല. ദീപാവലി ദിവസം പെൺകുട്ടിയുടെ കരൾ കഴിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന് ഇവർക്ക് മന്ത്രവാദിയുടെ ഉപദേശം ലഭിച്ചു. ഇക്കാര്യം ദമ്പതികൾ അങ്കുൽ എന്ന ബന്ധുവിനോട് പറഞ്ഞു. തുടർന്ന് അങ്കുൽ സുഹൃത്തായ ബീരനെയും കൂട്ടി അയൽവാസിയായ പെണ്കുട്ടിയെ ശനിയാഴ്ച വൈകുന്നേരം തട്ടിക്കൊണ്ടുപോയി.

ഗ്രാമത്തിന്റെ പ്രാന്ത പ്രദേശത്ത് വച്ച് പീഡിപ്പിച്ചു. പെണ്കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ വയർ കീറിയ നിലയിലായിരുന്നു.കരൾ മുറിച്ചെടുത്ത നിലയിലായിരുന്നു. ശ്വാസ കോശവും ഉണ്ടായിരുന്നില്ല.

വന്യ ജീവിയുടെ അക്രമത്തിലാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ബലാൽസംഗം മാത്രമല്ല ആഭിചാര ക്രിയയുടെ ഭാഗം കൂടിയാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. വെറും 1000 രൂപയ്ക്ക് വേണ്ടിയാണ് യുവാക്കൾ ഈ ക്രൂര കൃത്യം ചെയ്തത്. സംഭവത്തിൽ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ശരീര ഭാഗങ്ങൾ പോളിത്തീൻ ബാഗിലാണ് എത്തിച്ചത്.

തുടർന്ന് ഭാര്യയും ഭർത്താവും ശനിയാഴ്ച അർധ രാത്രിയോടെ അഭിചാര ക്രിയ നടത്തുകയും പെണ്കുട്ടിയുടെ ശരീര ഭാഗങ്ങൾ ഭക്ഷിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. പെൺകുട്ടിയുടെ കുടുംബത്തിന് യു പി സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here