
ലോകത്ത് കൊവിഡ് മഹാമാരി പിടിമുറിക്കിയിട്ട് ഇന്ന് 1 വര്‍ഷം. ചൈനയിലേ ഹ്യൂബ പ്രവിശ്യയിലാണ് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം 13 ലക്ഷം പേരുടെ ജീവനാണ് കൊവിഡ് എടുത്തത്. 5കോടി 50 ലക്ഷത്തിനധികം പേര്‍ കൊവിഡിന്‍റെ പിടിയിലാണ്.
കൊവിഡ് എന്ന മഹാമാരി ലോകത്തേക്ക് എത്തിയിട്ട് ഒരു വർഷം തികയുമ്പോഴും വാക്സിനുകൾക്കായുള്ളപഠനങ്ങളാണ് എല്ലാ രാജ്യങ്ങളിലും നടക്കുന്നത്.ഓരോ ദിവസവും വൈറസുകളെപ്പറ്റിയും രോഗങ്ങളെപ്പറ്റിയുമൊക്കെ പുതിയ പുതിയ കാര്യങ്ങൾ നാം അറിഞ്ഞുകൊണ്ടേയിരിക്കുകയാണ്.ആരോഗ്യപ്രവർത്തകരുടെയും ശാസ്ത്രലോകത്തിന്റെയും സേവനങ്ങൾ ലോകമെങ്ങും ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു .
നെഗറ്റീവായാലും പോസ്റ്റ് കോവിഡിന്റെ ലക്ഷണങ്ങൾ നിലനിൽക്കുന്നു എന്ന് ഇപ്പോൾ എല്ലാവര്ക്കും ബോധ്യമുണ്ട് . രുചിയും മണവും നഷ്ടപ്പെടുന്നു എന്നതാണ് ആദ്യം കണ്ടെത്തിയ അസാധാരണ ലക്ഷണങ്ങളിലൊന്നാണ്. പിന്നീട് രോഗികളില്‍ പലരിലും പക്ഷാഘാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശരോഗങ്ങൾ ,തളര്‍ച്ച, ആശയക്കുഴപ്പം, പിച്ചും പേയും പറയുക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കി.
തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കുകൂടി കോവിഡ് 19 കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങൾ . കോവിഡ് രോഗികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഇഇജി എടുത്ത് പരിശോധിച്ചപ്പോള്‍ തിരിച്ചറിഞ്ഞ വിവരങ്ങളാണ് പഠനറിപ്പോര്‍ട്ടായി യൂറോപ്യൻ ജേണൽ ഓഫ് എപ്പിലെപ്‌സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് പോസിറ്റീവായ രോഗികളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തിയ ഇഇജി റിപ്പോര്‍ട്ടാണ് പഠനവിധേയമാക്കിയത്. കോവിഡുമായി ബന്ധപ്പെട്ട് വലിയൊരുവിഭാഗം രോഗികളിലും മസ്തിഷ്‌കവീക്കം ഉണ്ടാവുന്നുവെന്നാണ് ഈ പഠനത്തില്‍ തിരിച്ചറിഞ്ഞത്. ഇതോടെ കോവിഡ് 19 മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളേയും നേരിട്ട് ബാധിക്കുന്നുവെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഗവേഷകര്‍.
മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് കാണിക്കുന്ന പിച്ചും പേയും പറയല്‍, ബോധക്ഷയം, ആശയക്കുഴപ്പം തുടങ്ങിയ രോഗലക്ഷണങ്ങള്‍മിക്ക രോഗികളിലും കണ്ടെത്തി . ചിലര്‍ക്ക് സംസാരിക്കുന്നതില്‍ പ്രശ്‌നങ്ങളും മറ്റു ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായി.ഹൃദയാഘാതം അനുഭവപ്പെടുന്നതോടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയാനുള്ള സാധ്യത വളരെ വലുതാണ്.
രോഗികളില്‍ നെറ്റിയോട് ചേര്‍ന്നുള്ള മസ്തിഷ്‌കഭാഗത്താണ് മൂന്നിലൊന്ന് പ്രശ്‌നങ്ങളും ഉണ്ടായിട്ടുള്ളത്. യുക്തിപരമായി തീരുമാനമെടുക്കാന്‍ മസ്തിഷ്‌കത്തെ പ്രാപ്തമാക്കുന്ന ഭാഗമാണിത്. നമ്മുടെ വികാര വിക്ഷോഭങ്ങളുടെ നിയന്ത്രണ കേന്ദ്രവും ശ്രദ്ധയുടേയും പഠനത്തിന്റേയും ഭാഗവും ഇതു തന്നെ. ‘ഇഇജി കൂടുതല്‍ കോവിഡ് രോഗികളില്‍ എടുക്കേണ്ടതുണ്ട്. എംആര്‍ഐ, സിടി സ്‌കാന്‍ തുടങ്ങിയവയിലൂടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അറിയാനും ശ്രമിക്കണം’ എന്നാണ് പഠനത്തിന് നേതൃത്വം നൽകിയവർ നൽകുന്ന നിർദേശം.യൂറോപ്യൻ ജേണൽ ഓഫ് എപ്പിലെപ്‌സി യിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here