ബിജെപിയുടെ വിമര്‍ശം ഭയന്ന് ഗുപ്കാര്‍ സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയാണ് ഗുപ്കാര്‍ സഖ്യം.
തുടക്കത്തില്‍ ഈ സഖ്യത്തിനൊപ്പം ഇല്ലാതിരുന്ന കോണ്‍ഗ്രസ് പിന്നീട് ഒപ്പം ചേരുകയായിരുന്നു. എന്നാല്‍ സഖ്യത്തിനെതിരെയുള്ള അമിത് ഷായുടെ പ്രതികരണത്തെ തുടര്‍ന്ന് സഖ്യത്തില്‍ ഇല്ലെന്നാണ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസിനെ വിമർശിച്ച് ട്വീറ്റ് ചെയ്‌തതിനു പിന്നാലെയാണ് സുർജെവാലയുടെ പ്രസ്‌താവന.
നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഐ എം തുടങ്ങി ഏഴ് കക്ഷിയാണ് ഗുപ്‌കാർ സഖ്യത്തിലുള്ളത്. കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനുമുമ്പ് ഈ കക്ഷികൾ ഗുപ്‌കാർ റോഡിലെ ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ യോഗം ചേർന്ന് പ്രത്യേക പദവിക്കായി നിലകൊള്ളുമെന്ന് പ്രമേയം പാസാക്കിയിരുന്നു.
കോൺഗ്രസും ഈ പ്രമേയത്തിൽ ഒപ്പുവച്ചിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ എൻസി നേതാക്കളായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, പിഡിപി നേതാവ് മെഹ്‌ബൂബ മുഫ്‌തി, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർ വീട്ടുതടങ്കലിലായി. അടുത്തിടെ മോചിതരായ നേതാക്കൾ ഫാറൂഖിന്റെ വസതിയിൽ വീണ്ടും യോഗം ചേർന്ന് ഗുപ്‌കാർ പ്രഖ്യാപനം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു.
സഖ്യത്തിൽ ഇല്ലെന്ന് തുടക്കത്തിൽ പ്രഖ്യാപിച്ച കോൺഗ്രസ് പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്തതോടെ നിലപാട് മാറ്റി. തോൽവി ഭയന്നാണ് ഗുപ്‌കാർ സഖ്യവുമായി സഹകരിക്കാൻ തീരുമാനമെടുത്തത്. ഇതുപ്രകാരം സീറ്റ്‌വിഭജന നടപടികളിലേക്ക് സഖ്യം കടന്നു.
ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ അവിശുദ്ധ കൂട്ടുകെട്ടാണ് ഗുപ്‌കാർ സഖ്യമെന്നും ഇത്തരം നീക്കങ്ങളെ പിന്തുണയ്‌ക്കുന്നുണ്ടോയെന്ന് സോണിയ ഗാന്ധിയും രാഹുലും വ്യക്തമാക്കണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്‌തു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് കോൺഗ്രസ് ഗുപ്‌കാർ സഖ്യത്തിൽ ഇല്ലെന്ന് സുർജെവാല പ്രഖ്യാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here