നാടിനെ നടുക്കിയ അരുംകൊല നിധീഷിന്‍റെ ശിക്ഷാ വിധി 23 ന്

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്‍റെ പേരില്‍ സുഹൃത്തിനെ പെട്രോള്‍ ഒ‍ഴിച്ചും കുത്തിയും കൊലപ്പെടുത്തിയ സുഹൃത്ത് കൂടിയായ പ്രതി നിധീഷിന്‍റെ ശിക്ഷാവിധി 23 ന്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ തൃശൂര്‍ ചിയ്യാരം സ്വദേശി 23 കാരി നീതുവാണ് സുഹൃത്തിന്‍റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്.

2019 ഏപ്രില്‍ നാലിനു പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തൃശൂര്‍ ചിയ്യാരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ വീടിന്‍റെ ശുചിമുറിയിലിട്ടാണ് കൊലപ്പെടുത്തിയത്. സുഹൃത്തായ വടക്കേക്കാട് സ്വദേശി നിധീഷായിരുന്നു കൊലപാതകി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്കു കാരണം.

ഇരുപത്തിയേഴുകാരനായ പ്രതി നിധീഷ് കളമശേരിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കത്തിയും പെട്രോളും വാങ്ങി നേരെ, ചിയ്യാരത്ത് നീതുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. അമ്മ നേരത്തെ മരിച്ചതിനാല്‍ നീതു താമസിച്ചിരുന്നതാകട്ടെ അമ്മാവന്റെ വീട്ടിലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മുത്തശിയും അമ്മാവനും പ്രതിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി.

നീതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലാന്‍ ഉപയോഗിച്ച കത്തി വീടിന്റെ ശുചിമുറിയില്‍ നിന്ന് തന്നെ പൊലീസ് കണ്ടെടുത്തു. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും കണ്ടെടുത്തിരുന്നു. കൊല നടത്തിയതിന് ദൃക്സാക്ഷികള്‍ ഇല്ല. പക്ഷേ, കൊലയ്ക്കു ശേഷം പ്രതി ഇറങ്ങി വരുന്നത് നീതുവിന്റെ ബന്ധുക്കള്‍ കണ്ടിരുന്നു. ഇവരുടെ മൊഴിയാണ് നിര്‍ണായകമായത്.

ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കൊലക്കുറ്റമാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. ജീവപര്യന്തമോ, വധശിക്ഷയോ ആണ് ഇതുപ്രകാരമുള്ള ശിക്ഷ. തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.അജിത്കുമാര്‍ ഈ മാസം 23ന് ശിക്ഷ വിധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News