
ബാർ കോഴയിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കുരുക്ക് മുറുകുന്നു.ബാർ ലൈസൻ ഫീസ് കുറക്കാൻ ചെന്നിത്തല ഉൾപ്പടെയെുള്ള നേതാക്കൾ വൻ തുക കൈപറ്റിയെന്ന ബിജുരമേശിന്‍റെ ആരോപണത്തിൽ അന്വേഷണം നടത്താനൊരുങ്ങി സർക്കാർ.വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ ഗവർണർക്കും സ്പീക്കർക്കും കത്ത് നൽകും.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ്
മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്കും കൈമാറിയെന്നായിരുന്നു ബിജു രമേശിന്‍റെ വെളിപ്പെടുത്തൽ.ചെന്നിത്തലക്ക് ഒരുകോടി,കെ ബാബുവിന് 50ലക്ഷം,ശിവകുമാർ 25ലക്ഷം എന്നിങ്ങനെ കോഴ വാങ്ങിയെന്നാണ് ബിജു രമേശ് ആരോപിച്ചത്.ആ ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് വിജിലൻസ് അന്വേഷിക്കും.
അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നൽകി.കേസ് എടുത്ത് അന്വേഷിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.തുടർന്ന്് ഗവർണറുടേയും സ്പീക്കറിന്‍റേയും അനുമതിക്കായി സർക്കാർ കത്തു നൽകും.അനുമതി ലഭിച്ചാൽ അന്വേഷണം ആരംഭിക്കും.
എന്നാൽ ബി ജു രേമശിന്‍റെ ഈ ആരോപണം നിഷേധിക്കുവാനോ നിയമനടപടി സ്വീകരിക്കുവാനോ ചെന്നിത്തലയടക്കെ തയ്യാറായിരുന്നില്ല.വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹാഫിസ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
കെ എം മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഉൾപ്പെടുന്ന ഗൂഢാലോയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബിജു രമേശ് ആരോപണവുമായി രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here