തോല്‍വി സമ്മതിക്കാന്‍ പറഞ്ഞ സ്വന്തം പാര്‍ട്ടിക്കാരോടും കയര്‍ത്ത് ട്രംപ്; സോറി എനിക്ക് പറ്റില്ല

അമേരിക്കല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും തോല്‍വി സമ്മതിക്കാതെ ട്രംപ്. തുടക്കത്തില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായ സമയം മുതല്‍ വ്യാജ വോട്ട് ആരോപണവുമായാണ് ട്രംപ് തോല്‍വിയുടെ ജാള്യത മറയ്ക്കാന്‍ ശ്രമിക്കുന്നത്. ഇതേ വാദമാണ് ട്രംപ് സ്വന്തം പാര്‍ട്ടിക്കാരോടും ആവര്‍ത്തിക്കുന്നത്.

‘സോറി ലിസ്, തെരഞ്ഞെടുപ്പ് ഫലത്തെ വരെ മാറ്റിമറിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് വ്യാജവോട്ടുകള്‍ നടന്ന ഒരു തെരഞ്ഞടുപ്പ് ഫലത്തെ അംഗീകരിക്കാന്‍ എനിക്കാവില്ല. ഞാന്‍ നമ്മുടെ ട്രൂപ്പ്‌സിനെ അവര്‍ക്ക് അര്‍ഹമായ സ്ഥലത്തേക്ക് തന്നെ തിരിച്ചെത്തിക്കുന്നതിലേ അസന്തുഷ്ടിയാണ് നിങ്ങള്‍ക്ക്.’ ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപിനോട് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധ്യക്ഷ ലിസ് ചെനേയ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്കുള്ള മറുപടിയാണ് ട്രംപിന്റെ ഏറ്റവും പുതിയ ട്വീറ്റ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കൂടി കൈയ്യൊഴിഞ്ഞെങ്കിലും ട്രംപ് ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയും താനാണ് തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് നിരന്തരം ട്വീറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ചില ട്വീറ്റുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

നീക്കം ചെയ്യാത്ത മറ്റു ചില ട്വീറ്റുകളില്‍ ‘തെരഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള ഈ വാദങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നു’ എന്നെഴുതിക്കാണിക്കുകയും ട്രംപിന്റെ വാദങ്ങളെ പൊളിക്കുന്ന വസ്തുകളടങ്ങിയ വാര്‍ത്തകള്‍ ഇതിനൊപ്പം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

കുറഞ്ഞത് ഓരോ 10 മിനിറ്റിലും ഒരു ട്വീറ്റ് എന്ന രീതിയില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് അനുബന്ധ ട്വീറ്റുകള്‍ വരുന്നുണ്ട്. പക്ഷെ ജനങ്ങള്‍ക്കിടയിലോ സമൂഹ മാധ്യമങ്ങളിലോ ഇത് വലിയ സ്വാധീനം ചെലുത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് നിരന്തരം ആരോപിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News