ഒമ്പത് സ്ഥാനാർത്ഥികൾക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ ഉത്തരവ് നടപ്പാക്കാൻ കൊല്ലം ഡിസിസി പ്രസിഡന്റ് തയ്യാറായില്ല.
ഇതോടെ നാലിടത്ത് ഡിസിസിയുടെയും കെപിസിസിയുടെയും സ്ഥാനാർഥികൾ പരസ്‌പരം മത്സരിക്കും. കെപിസിസിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണക്കുള്ള ചുട്ട മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൊല്ലത്ത് എത്തും.
ബിന്ദുക്യഷ്‌ണയുടെ നിലപാടിൽ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജേേശഖരനും എ ഗ്രൂപ്പും കടുത്ത പ്രതിഷേധത്തിലാണ്.
നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചശേഷവും രണ്ടുവിഭാഗം സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ഒമ്പതിൽ അഞ്ചുപേർ തിങ്കളാഴ്‌ച പത്രിക പിൻവലിച്ചു.
ഡിസിസി പ്രസിഡന്റ് കത്ത് നൽകിയ സ്ഥാനാർഥികൾക്കാണ് തെരഞ്ഞെടുപ്പ് കമീഷൻ കൈപ്പത്തി ചിഹ്നം അനുവദിച്ചത്. നാലിടത്ത് കെപിസിസിയുടെ സ്ഥാനാർത്ഥികൾ വിമതരായി സ്വതന്ത്രചിഹ്നത്തിലാണ് ഇവരുടെ മൽസരം.
റിബലുകളിൽ മൂന്നും എ ഗ്രുപ്പുകാരാണ്. പോരുവഴി പഞ്ചായത്തിലെ 11–-ാം വാർഡ് സ്ഥാനാർഥി ധനകൃഷ്‌ണപിള്ള, പോരുവഴി പഞ്ചായത്തിലെ മൂന്നാം വാർഡ് സ്ഥാനാർഥി സ്റ്റാൻലി, നെടുവത്തൂർ പഞ്ചായത്തിലെ ആനക്കോട്ടൂർ 14–-ാം വാർഡ് സ്ഥാനാർഥി മോഹൻ ജി നായർ, നെടുവത്തൂർ പഞ്ചായത്തിലെ പിണറ്റിൻമൂട് 10–-ാം വാർഡ് സ്ഥാനാർഥി ആർ സത്യഭാമ എന്നിവരാണ് മൽസരരംഗത്തുള്ള കെപിസിസി സ്ഥാനാർഥികൾ.ഡിസിസി പ്രസിഡന്റ്
കൺവീനറായ ജില്ലാതല സ്ഥാനാർത്ഥി നിർണയസമിതി കെപിസിസി ഉത്തരവിട്ട് വാർഡുകളിൽ നേരത്തെ സ്ഥാനാർത്ഥികളെ നിശ്‌ചയിക്കുകയും കൈപ്പത്തി അനുവദിച്ച് കത്ത് നൽകുകയും ചെയ്‌തിരുന്നു.ഇതിന് ശേഷം ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ നിശ്‌ചയിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി കെപിസിസിക്ക് പരാതി ലഭിച്ചു.
ഇത് പരിശോധിച്ചാണ് കെപസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ശുരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറി തമ്പാന്നൂർ രവി എന്നിവർ അംഗങ്ങളായ സ്ഥാനാർത്ഥിനിർണയസമിതി 12 പേർക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ച് നൽകിയശേഷം റിപ്പോർട്ട് നൽകാൻ ഡിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്.
ശൂരനാട് രാജശേഖരൻ നിർദേശിച്ച സ്ഥാനാർത്ഥികളെയും എ ഗ്രൂപ്പു സ്ഥാനാർത്ഥികളെയുമാണ് ബിന്ദുക്യഷ്‌ണ കൺവീനറായ ജില്ലാതല സ്ഥാനാർത്ഥിനിർണയ സമിതി വെട്ടിനിരത്തിയത്. സമിതി അംഗവും കെപിസിസി വൈസ് പ്രസിഡന്റുമായ എഴുകോൺ നാരായണൻ ഇതിനെതിരെ പരസ്യമായി പ്രതിഷേധിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here