തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒക്ടോബറില്‍ തള്ളിയിരുന്നു. ടെന്‍ഡര്‍ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്ന് പറയുന്നത് ന്യായീകരിക്കാനാകില്ല.

ഒരു എയര്‍പോര്‍ട്ടിന്റെ ലാഭം മറ്റൊരു എയര്‍പോര്‍ട്ടിലേക്ക് ഉപയോഗിക്കാന്‍ പറ്റില്ലെന്ന വാദം ശരിയല്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ഒക്ടോബര്‍ 19ലെ ഹൈക്കോടതി വിധി. ഈ വിധി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

വിമാനത്താവളം സ്വകാര്യവത്കരിക്കില്ലെന്ന പഴയ ഉറപ്പ് വ്യോമയാന മന്ത്രാലയം ലംഘിച്ചുവെന്നും അങ്ങനെ ഉദേശിക്കുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുള്ള കമ്പനിയെ ഏല്പിക്കുമെന്ന ധാരണ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 2005ല്‍ 27 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിമാനത്താവളത്തിന് വേണ്ടി വിട്ടു നല്‍കിയത് ഭൂമിയുടെ വില സര്‍ക്കാരിന്റെ ഓഹരിയായി ഭാവിയില്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ലേല നടപടികള്‍ ശരിയായല്ല നടന്നതെന്ന വാദം സര്‍ക്കാര്‍ ആവര്‍ത്തിച്ചു. റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ എന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ബിഡ്ഡിന്റെ 10 ശതമാനം പരിധിക്കുള്ളില്‍ വന്നാല്‍ KSIDC ക്ക് നല്‍കുമെന്ന് ഇതില്‍ വ്യവസ്ഥ ചെയ്തു. ഈ 10 ശതമാനം വ്യവസ്ഥ തെറ്റായ നടപടിയാണ്.

അദാനി ഗ്രൂപ്പ് നല്‍കാമെന്ന് പറഞ്ഞ തുക കെ എസ് ഐഡി സി നല്‍കാമെന്ന് 2019 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമായിരുന്നില്ല.

അങ്ങനെ ഇരിക്കെ 10 ശതമാനം വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് സര്‍ക്കാരിനെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

വിമാനത്താവള നടത്തിപ്പില്‍ മുന്‍ പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയതും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വ്യവസ്ഥ ഒഴിവാക്കി അദാനി ഗ്രൂപ്പിന് വിമാനത്താവളം നല്‍കിയത് 1994ലെ എയര്‍പോര്‍ട്ട് അതോറിറ്റി ആക്ടിന്റെ ലംഘനമാണെന്നും സര്‍ക്കാരിന് വേണ്ടി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ആക്ട് 12 പ്രകാരം വിമാനത്താവളം ലീസ് ചെയ്യുന്നത് പൊതു താല്‍പര്യത്തിനും മെച്ചപ്പെട്ട നടത്തിപ്പിനും വേണ്ടിയാകണം. ഈ വ്യവസ്ഥ പാലിക്കപ്പെട്ടില്ല. തിരുവനന്തപുരത്തിന്റെ ലാഭം മറ്റ് വിമാനത്താവളങ്ങള്‍ക്കായി ചെലവാക്കപ്പെടും. പൊതു താല്‍പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമാണ് ഇതെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവള വിഷയം സുപ്രീംകോടതി നേരത്തെ പരിഗണിച്ചിരുന്നു. അദാനി ഗ്രൂപ്പിന് കൈമാറുന്നത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി കഴിഞ്ഞ ഡിസംമ്പറില്‍ ഹൈക്കോടതി തള്ളിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായതിനാല്‍ 131ആം അനുച്ഛേദ പ്രകാരം സുപ്രീംകോടതിയെ സമീപിക്കണം എന്നായിരുന്നു ഹര്‍ജി തള്ളികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ അപ്പീലിലായിരുന്നു സുപ്രീംകോടതി അന്ന് പരിഗണിച്ചത്

അന്ന് സുപ്രീം കോടതി കേസിന്റെ മെറിറ്റില്‍ വാദം കേട്ടിരുന്നില്ല. പകരം സാങ്കേതികത്വം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും സര്‍ക്കാരിന്റെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഒക്ടോബറില്‍ വിധി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News