ജനങ്ങള്‍ ശ്രദ്ധ കൈവിടരുത്; ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നത് അനുവദിക്കില്ല: മുഖ്യമന്ത്രി

കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു എന്ന് കണ്ട് ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഇപ്പോഴത്തെ സാഹചര്യം കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നതാണ്. മഹാമാരി ലോകത്ത് മറ്റ് പ്രദേശങ്ങളില്‍ വ്യാപിച്ചത് എങ്ങിനെയെന്ന അനുഭവം പ്രധാനമാണ്. പലയിടത്തും ഒന്നാം തരംഗത്തിന് ശേഷം രണ്ടാമതും മൂന്നാമതും വ്യാപനമുണ്ടായി. ഇത് രൂക്ഷവുമായിരുന്നു. രോഗികളുടെ എണ്ണം കുറയുന്ന ഘട്ടത്തില്‍ ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നതും ആളുകള്‍ അടുത്ത് ഇടപഴകുമ്പോഴുമാണ് രോഗം ഉച്ഛസ്ഥായിയില്‍ എത്തുന്നത്. അതുകൊണ്ട് ജനം ശ്രദ്ധ കൈവിടരുത്.

യൂറോപ്പിലും അമേരിക്കയിലുമുണ്ടായ രണ്ടാം തരംഗത്തിന്റെ പഠനത്തില്‍, രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഭക്ഷണശാലകളും പബുകളുമാണ്. ഈ ഘട്ടത്തില്‍ കേരളത്തില്‍ വലിയ ശ്രദ്ധ കൊടുക്കണം. നിയന്ത്രണങ്ങളും മുന്‍കരുതലും പാലിക്കാതെ വലിയ ഹോട്ടലുകളും വഴിയോര ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കും.

അടച്ചിട്ട എസി മുറികളില്‍ അകലമില്ലാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ഹോട്ടലുകളില്‍ ആളുകള്‍ തിങ്ങിനിറയാതെ കട നടത്തിപ്പുകാര്‍ നോക്കണം. വഴിയോര ഭോജനശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം പാടില്ല.ഏറ്റവും കൂടുതല്‍ ഭക്ഷണ ശാലകളുള്ള സ്ഥലമാണ് കേരളം. അടുത്ത തരംഗത്തിന്റെ കേന്ദ്രമായി ഹോട്ടലുകള്‍ മാറിയേക്കും. അതിന് ഇടവരുത്തരുത്. ജാഗ്രതയോടെ മാത്രമേ ഹോട്ടലുകള്‍ നടത്താനും അവിടം സന്ദര്‍ശിക്കാനും പോകാവൂ. പ്രായാധിക്യവും മറ്റ് രോഗാവസ്ഥയും ഉള്ളവരിലാണ് രോഗം മാരകമാവുന്നത്. ഇത് കരുതലോടെ മുന്നോട്ട് കൊണ്ടുപോകണം. എല്ലാവരും ഇത് ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here