കിഫ്ബിയെ തകര്‍ക്കുന്ന നിലപാട് നാട് അംഗീകരിക്കില്ല. സര്‍ക്കാരിനേയും വികസനത്തേയും അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ തകര്‍ക്കാന്‍ സിഎജിയും കൂട്ടു നില്‍ക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ് കിഫ്ബി. ഇതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ട്. ചില വാദങ്ങള്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ധനകാര്യ മന്ത്രി വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. ആവര്‍ത്തിച്ച് പറയാനുള്ളത്, കിഫ്ബിയെ തകര്‍ക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല. കേരളത്തിന്റെ വികസനം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണത്.
സാധാരണ കരട് റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാകാറില്ല. അങ്ങിനെ ഉണ്ടായത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അന്വേഷണ ഏജന്‍സികള്‍ക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്‌നമേയില്ല.
കിഫ്ബി ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ചതല്ല. 1999 ല്‍ അന്നത്തെ ഇടത് സര്‍ക്കാരാണ് ഇത് സ്ഥാപിച്ചത്. അന്ന് മുതല്‍ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. ഒരു തവണ ഇടത് സര്‍ക്കാരിന്റെ കാലത്തും രണ്ട് തവണ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. 1999ലാണ് ആദ്യമായി കടം എടുത്തത്. അന്ന് 13.25 ശതമാനം പലിശയായിരുന്നു. 507.06 കോടി എടുത്തു. പിന്നീട് 2002 ല്‍ 10.05 ശതമാനം പലിശക്ക് 10.74 കോടി എടുത്തു. 2003 ല്‍ 11 ശതമാനം പലിശക്ക് 505.91 കോടി എടുത്തു. അന്ന് കടമെടുത്ത പണം സംസ്ഥാന ട്രഷറിയില്‍ ഇടാമായിരുന്നു. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ദൈനംദിന ചെലവിനായിഈ തുക ചെലവാക്കി. അതുകൊണ്ട് കിഫ്ബി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ കിഫ്ബി സിഎജി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. അല്ലെന്നത് വ്യാജപ്രചാരണമാണ്. ഒരു സ്ഥാപനം അതിന്റെ വാര്‍ഷിക ചെലവിന്റെ 75 ശതമാനം, കുറഞ്ഞത് 25 ലക്ഷം രൂപ സഹായമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കിട്ടുന്നുവെങ്കില്‍ സിഎജി ഓഡിറ്റിന് വിധേയമാണ്. അതിന് ആരുടെയും അനുവാദം വേണ്ട. ഇത് പ്രകാരം ഈ സര്‍ക്കാരിന്റെ കാലത്ത് നാല് തവണ ഓഡിറ്റ് നടന്നിട്ടുണ്ട്. ഇത് വ്യക്തമായപ്പോ പുതിയ വാദമാണ് ചിലര്‍ ഉയര്‍ത്തുന്നത്.
കിഫ്ബിയുടെ വാര്‍ഷിക ചെലവ് ഇനിയും ഉയരുമല്ലോ. അപ്പോള്‍ 75 ശതമാനം വരവ് സര്‍ക്കാരില്‍ നിന്നാവില്ലല്ലോ. അപ്പോ സിഎജി ഓഡിറ്റില്‍ നിന്ന് പുറത്താകുമല്ലോ. ഒരിക്കല്‍ തുടങ്ങിയാല്‍ ശതമാന കണക്കില്‍ താഴ്ന്നാലും തുടര്‍ന്നും ഈ ഓഡിറ്റ് തുടരാം. അത് കഴിഞ്ഞാല്‍ സിഎജി ഓഡിറ്റ് തുടരണമെന്ന് സര്‍ക്കാരിന് സിഎജിയോട് ആവശ്യപ്പെടാം. ഇത് വ്യക്തമാക്കി സര്‍ക്കാര്‍ നേരത്തെ കത്ത് നല്‍കി. ഓഡിറ്റിന് തടസമില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കിഫ്ബി നിര്‍ജീവമായി. 2014-15 ലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനമായത്. ഈ ശ്രമം തുടങ്ങും മുന്‍പ് ഭരണം മാറി. 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി. ഈ സര്‍ക്കാര്‍ പോരായ്മകള്‍ തിരിച്ചറിഞ്ഞു.
സമഗ്രമായ മാറ്റങ്ങള്‍ നടപ്പാക്കി. ആധുനിക വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള പരിഷ്‌കാരങ്ങള്‍ 2016 ലെ ഭേദഗതി ആക്ടില്‍ കൊണ്ടുവന്നു. അതിപ്രഗത്ഭമായ ബോര്‍ഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ പ്രാവീണ്യമുള്ള സ്വതന്ത്ര അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും തുല്യ അനുപാതത്തില്‍ ഉള്‍പ്പെട്ടതാണ് കിഫ്ബി ബോര്‍ഡ്.
ശക്തമായ നിയന്ത്രണ സംവിധാനമാണ് കിഫ്ബിക്ക് ഉള്ളത്. പഴയ കിഫ്ബിയില്‍, സമാഹരിച്ച പണം വകമാറ്റി സര്‍ക്കാരിന്റെ ദൈനംദിന ചെലവിന് ഉപയോഗിച്ചിരുന്നു. ഇതിന് പരിഹാരമായി ഭേദഗതിയിലൂടെ സമാഹരിക്കപ്പെട്ട പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മാറ്റി. വിവേകപൂര്‍ണമായ നടപടിയായിരുന്നു ഇത്. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി മോട്ടോര്‍ വെഹികിള്‍ ടാക്‌സിന്റെ 50 ശതമാനവും പെട്രോളിയം സെസും കിഫ്ബിക്ക് അനുവദിച്ചു. ഇതാണ് കിഫ്ബിയുടെ പ്രധാന മാറ്റം. ഇതുമായി ബന്ധപ്പെട്ട ഭേദഗതി നിയമം ഐകകണ്‌ഠേനയാണ് സഭ പാസാക്കിയത്.
മുന്‍ സിഎജി ആയ വിനോദ് റോയിയാണ് എഫ് ടാക് ചെയര്‍മാന്‍. ഓരോ ആറ് മാസം കൂടുമ്പോഴും വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് എഫ് ടാകിന്റെ ചുമതല. കിഫ്ബിയില്‍ വരുന്ന പദ്ധതികള്‍ ബജറ്റിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുന്നവയാണ്. ബജറ്റില്‍ പ്രഖ്യാപിക്കാത്ത പദ്ധതികള്‍ മന്ത്രിസഭയുടെ അനുമതിയോടെയാണ് കിഫ്ബിയുടെ പരിഗണനയില്‍ വരുന്നത്. ഇതല്ലാത്ത ഒരു പദ്ധതിയും ഇല്ല.
കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കിഫ്ബിയുടെ സ്പര്‍ശമുണ്ട്. 2020 ലെ സമ്പൂര്‍ണ ഓഡിറ്റ് സിഎജി പുറത്തിറക്കി. എട്ട് മാസത്തെ ഓഡിറ്റിനുള്ള എല്ലാ സൗകര്യവും കിഫ്ബി സിഎജിക്ക് ചെയ്തുകൊടുത്തിരുന്നു. ലോക്ക്ഡൗണില്‍ പോലും ഓഡിറ്റ് നടന്നു. എക്‌സിറ്റ് മീറ്റിന് ശേഷവും സിഎജി കിഫ്ബി ഫയലുകള്‍ ഓണ്‍ലൈനായി പരിശോധിച്ചു. അതും അനുവദിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here