‘കോടതികള്‍ വെറുതെ വിട്ടെങ്കിലും ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ’; പേരറിവാളനുവേണ്ടി കമല്‍ ഹാസനും രംഗത്ത്

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ ക‍ഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്‍ കമല്‍ ഹാസനും രംഗത്ത്. പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ സംശയമുള്ളതായും കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

‘ശരിയായ രീതിയില്‍ വിചാരണ പോലും നടന്നുവെന്ന് സംശയങ്ങള്‍ നിലനില്‍ക്കേ, മുപ്പത് വര്‍ഷത്തിലേറെയായി പേരറിവാളന്റെ ജയില്‍ വാസം തുടരുകയാണ്. കോടതികള്‍ വെറുതെ വിട്ടെങ്കിലും ഒരു ഗവര്‍ണറുടെ ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ,’- എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്.

തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും അടക്കമുള്ള നിരവധി പേരാണ് പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് പേരറിവാളന്‍. നേരത്തെ രണ്ടാഴ്ച്ചക്കാലത്തേക്ക് പേരറിവാളന് പരോള്‍ ലഭിച്ചിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് പേരറിവാളന് പരോള്‍ ലഭിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പേരറിവാളന്റെ പരോള്‍ കാലാവധി ഒരാഴ്ച കൂടി നീട്ടി നല്‍കിയത്. ആശുപത്രി സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും പേരറിവാളിന് ഒരുക്കി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.രാജീവ് ഗാന്ധി വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് 2018 സെപ്റ്റംബറിലാണു തീരുമാനിച്ചത്. ഇനിയും ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് പേരറിവാളന്‍ അറസ്റ്റിലായത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി നല്‍കി എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here