‘അദ്ദേഹം പോകുന്നില്ല, കാരണം ഡീഗോ അനശ്വരനാണ്’; അനുശോചനമറിയിച്ച് മെസി

ഇതിഹാസതാരം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ഫുട്‌ബോള്‍ താരം ലയണല്‍ മെസി. ഫുട്‌ബോള്‍ ലോകത്തിനും അര്‍ജന്റീനയ്ക്കും ഏറ്റവും ദുഖം നിറഞ്ഞ ദിവസമാണിതെന്നാണ് മെസി പറഞ്ഞത്.

‘അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു, പക്ഷെ അദ്ദേഹം പോകുന്നില്ല കാരണം ഡീഗോ അനശ്വരനാണ്’, മെസി പറഞ്ഞു.മറഡോണയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണയുടെ അന്ത്യം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മറഡോണ.

20-ാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവെക്കുന്ന താരമാണ് ഡീഗോ മറഡോണ.

1960 ലായിരുന്നു മറഡോണയുടെ ജനനം. ആധുനിക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്. 1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനക്കു വേണ്ടി കളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here