ഹോട്ടലുകളുടെ സ്റ്റാര്‍പദവിക്ക് കോഴ വാങ്ങിയെന്ന കേസില്‍ കേന്ദ്ര ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ് രാമകൃഷ്‌ണനെ സിബിഐ അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട്ടിലെ പഴനിയിൽനിന്നാണ് അറസ്‌റ്റ് ചെയ്‌തത്. 7 ലക്ഷം രൂപയും കണ്ടെടുത്തു.
നക്ഷത്ര പദവിക്കായി ബാർ ഹോട്ടലുടമകൾ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക് കോഴ നൽകിയതായി സിബിഐ കണ്ടെത്തി.ഹോട്ടലുകളിലും ഏജൻ്റുമാരുടെ വീടുകളിലും സിബിഐ നടത്തിയ റെയ്ഡിൽ 55 ലക്ഷം രൂപ പിടിച്ചെടുത്തു. കോഴ വാങ്ങിയ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്കെതിരെ സിബി ഐ കേസെടുത്തു.
ഇന്ത്യാ ടൂറിസം ചെന്നൈ റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സിനും അസിസ്റ്റന്‍റ് ഡയറക്ടര്‍ രാമകൃഷ്ണക്കും കോഴ ലഭിച്ചുവെന്നാണ് സി ബി ഐ യുടെ കണ്ടെത്തല്‍. കോവിഡിനെത്തുടര്‍ന്ന് ബാര്‍ ഹോട്ടലുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ നല്‍കുന്ന നടപടികള്‍ കേന്ദ്ര ടൂറിസം വകുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍ ഈ നടപടികള്‍ കഴിഞ്ഞയാഴ്ച്ച പുരാരംഭിച്ചു.കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ നിര്‍ണ്ണയിച്ച് നല്‍കുന്ന ചുമതല ഇന്ത്യാ ടൂറിസത്തിന്‍റെ ചെന്നൈയിലുള്ള റീജ്യണല്‍ ഓഫീസിനാണ്. ഇതിന്‍റെ ഭാഗമായി ചെന്നൈ റീജ്യണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സിന്‍ രണ്ട് ദിവസം മുന്‍പ് കേരളത്തിലെത്തിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ ചെന്നൈയിലേക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയില്‍ വെച്ച് സി ബി ഐ ഉദ്യോഗസ്ഥര്‍ സഞ്ചയിന്‍റെ കാര്‍ തടഞ്ഞു നിര്‍ത്തി മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പരിശോധിച്ചപ്പോഴാണ് കോഴഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.ഇതെത്തുടര്‍ന്ന് കൊച്ചി, കൊല്ലം ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും തമിഴ്നാട്ടിലും നടത്തിയ പരിശോധനയില്‍ 55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
ഹോട്ടലുകളിലും ഏജന്‍റുമാരുടെ വീട്ടിലുമാണ് സി ബി ഐ പരിശോധന നടത്തിയത്.സഞ്ജയ് വാട്സിന്‍റെയും രാമകൃഷ്ണയുടെയും ഭാര്യമാരുടെ അക്കൗണ്ടിലേക്ക് കോഴപ്പണം എത്തിയിട്ടുണ്ടെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്.രണ്ട് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്ത സി ബി ഐ കോഴ നല്‍കിയ ഹോട്ടലുടമകളെയും ഏജന്‍റുമാരെയും പ്രതിചേര്‍ക്കാനും തീരുമാനിച്ചതായാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here