പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഒരു തരത്തിലും പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന് അഴിമതിയില്‍ തുടക്കം മുതല്‍ തന്നെ വ്യക്തമായ പങ്കുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ വാദിച്ചു.
ഇബ്രാഹിംകുഞ്ഞിന് ഗുരുതര കാൻസർ രോഗമാണെന്നും നിലവില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സ തുടരണമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം ഡിഎംഒ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കസ്റ്റഡിയപേക്ഷ പിന്‍വലിച്ചിരുന്നു.
അതേസമയം ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ ചോദ്യംചെയ്യാന്‍ വിജിലൻസ് അന്വേഷണസംഘത്തിന് കോടതിയുടെ അനുമതി നല്‍കി. പ്രത്യേക നിബന്ധനകളോടെയാണ് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ 30 തിങ്കളാഴ്ച്ച 2 തവണയായി ചോദ്യം ചെയ്യാനാണ് അനുമതി. പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽ അഞ്ചാംപ്രതിയാണ് മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്.

Get real time update about this post categories directly on your device, subscribe now.