കർഷക മാർച്ചില്‍ രണ്ടാം ദിവസവും പോലീസ് അതിക്രമം. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ‘ഡല്‍ഹി ചലോ’ മുദ്രാവാക്യമുയര്‍ത്തിയ കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയായിരുന്നു. 10 തവണയിലേറെയാണ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ദില്ലി ഹരിയാന അതിർത്തിയായ സിംഗുവിലാണ് കണ്ണീർ വാതകം പ്രയോഗിച്ചത്.
ഇന്നലെ പുലര്‍ച്ചെ പഞ്ചാബില്‍ നിന്ന് ട്രാക്ടറുകളിലെത്തിയ ആയിരക്കണക്കിനു പേരെ ലാത്തിയും ഗ്രനേഡും ജലപീരങ്കിയുമായാണ് ഹരിയാന പൊലീസ് നേരിട്ടത്. അംബാലയില്‍ നടന്ന ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും നൂറുകണക്കിനുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അതേസമയം ഹരിയാനയിൽ റോത്തകിൽ സമരത്തിനെത്തിയ കർഷകൻ മരിച്ചു. ട്രാക്ടറും ട്രോളിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ധന്ന സിംഗ് എന്ന കർഷകനാണ് മരിച്ചത്. ഗതാഗത തടസ്സം സൃഷ്ടിച്ച ഹരിയാന സർക്കാരാണ് മരണത്തിന് ഉത്തരവാദിയെന്ന് ഭാരതീയ കിസാൻ യൂണിയൻ ആരോപിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തിലാണ് ‘ഡല്‍ഹി ചലോ’ മാര്‍ച്ച്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകരുടെ ആഹ്വാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here