ബാര്‍ ഉടമകള്‍ പണം പിരിച്ചില്ലെന്ന അസോസിയേഷന്‍ പ്രസിഡന്‍റ് വി.സുനില്‍കുമാറിന്‍റെ വാദം തള്ളി ബാറുടമ ബിജു രമേശ്. 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ബിജു രമേശ് വ്യക്തമാക്കി.
കെ.പി.സി.സി പ്രസിഡന്‍റായ രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന വാദം ബാറുടമ ബിജു രമേശ് ഉയര്‍ത്തിയതോടെയാണ് അതു നിഷേധിച്ച് ബാര്‍ അസോസിയേഷന്‍ നേതാവ് വി. സുനില്‍കുമാര്‍ രംഗത്തെത്തിയത്. ബാറുടമകൾ പണം പിരിച്ചുവെന്നത് വിജിലൻസ് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് ബിജു രമേശ് പറയുന്നു.
എന്നാല്‍ ആ സമയത്ത് സുനില്‍കുമാര്‍ ഭാരവാഹിത്വത്തില്‍ ഇല്ലെന്നും അന്നത്തെ ഭാരവാഹികള്‍ താന്‍ പറഞ്ഞത് നിഷേധിച്ചിട്ടില്ലെന്നും ബിജു രമേശ് വാദിച്ചു. കെ ബാബുവിനെതിരായി തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെയാണ് ബാര്‍ അസോസിേയഷന്‍ പണം പിരിച്ചെന്നും കണ്ടെത്തിയത്. ആ പണം എവിടെയെന്നും ബിജു രമേശ് ചോദിച്ചു.
അത് സംബന്ധിച്ച് പക്ഷെ അന്വേഷണം നടന്നില്ലെന്നും ബിജു രമേശ് വിമർശിക്കുന്നു. ആ അന്വേഷണം നടന്നാൽ പണം ഏത് രീതിയിൽ എവിടെ പോയി എന്ന് വ്യക്താമാകും. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അത് കൊണ്ടാണ് ചെന്നിത്തലയ്ക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതെന്നും ബിജു രമേശ് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here