കണ്ടു കൊതി തീരും മുന്നേ….കുഞ്ഞുമോന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഗോപി കോട്ടമുറിക്കലിന്റെ ഹൃദയംതൊടും കുറിപ്പ്‌

കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗോപി കോട്ടമുറിക്കൽ തന്റെ മകന്റെ ഓർമ്മ പുതുക്കി എഴുതിയ ഹൃദയത്തിൽ തൊടുന്ന കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഗോപി കോട്ടമുറിക്കൽ എന്ന സഖാവിന്റെയും കേരളത്തിലെ പാർട്ടിയുടെയും ആ പാർട്ടിക്ക് സഖാക്കളോടുള്ള കരുതലിന്റെയും നേർക്കുറിപ്പാണ് ഇത്.
കുറിപ്പ് വായിക്കാം…
വീണ്ടും ആ ഫെബ്രുവരി 1 ലെ 4.45 മുതൽ 5.25 വരെയുള്ള സെക്കന്റുകൾ…
കുഞ്ഞുമോന്റെ മരണം ശാന്തമായി പൂർത്തിയാകും വരെ അവനോടുചേർന്നും തൊട്ടുതലോടിയും അടുത്തുനിൽക്കാനാവുമെന്നു ഞാൻ കരുതി. ഫെബ്രുവരി ഒന്നാം തീയതി വൈകീട്ട് 4.45 കഴിഞ്ഞതോടെ അതിനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കിടക്കയിൽ കിടന്നുകൊണ്ട് എന്റെ കൈവിരലുകൾ അവന്റെ കൈവെള്ളയിലൊതുക്കി, കൂട്ടുകാരെക്കുറിച്ചും എറ്റവും ഒടുവിൽ അവനെ കണ്ടുപോയ നടരാജൻ സാറിനെക്കുറിച്ചുമൊക്കെ വാതോരാതെ എന്നോടു സംസാരിക്കുകയായിരുന്നു. അവന്റെ ശബ്ദവും കുട്ടിത്തം മാറാത്ത സംസാരരീതിയും എത്രകേട്ടാലും മതിവരില്ല. മെല്ലെ മെല്ലെ സംസാരം പരസ്പരബന്ധമില്ലാതായി കണ്ണുകൾ കീഴ്‌മേൽ മറിഞ്ഞു. ഞങ്ങളോമനിച്ച് നിലത്തുവയ്ക്കാതെ കൊണ്ടുനടന്ന ഞങ്ങളുടെ കുഞ്ഞുമോൻ മരണത്തിലേയ്ക്കുള്ള യാത്രയാരംഭിച്ചുവെന്നെനിയ്ക്കുറപ്പായി. വീണുപോകാതിരിക്കാൻ ഞാൻ കട്ടിലിനോടു ചേർന്നുനിന്നു. എന്റെ പെരുവിരൽ തൊട്ടു ശരീരത്തെ കീഴ്‌പ്പെടുത്തുന്ന ഒരു വിറയലോടുകൂടി കടന്നുവന്ന മരവിപ്പ്.
എങ്ങിനെയോ ഞാൻ കുട്ടനെ (എന്റെ മൂത്ത മകൻ- പാർട്ടിയുടെ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ചിന്റെ ഇപ്പോഴത്തെ സെക്രട്ടറി) വിളിച്ചു. കുഞ്ഞുമോനോടു ചേർന്നു കുറച്ചുനേരം നിൽക്കാൻ പറഞ്ഞ് ഞാനവന്റെ പിന്നോട്ടുമാറി. ആശുപത്രിമുറിയുടെ വാതിലിനഭിമുഖമായി മുഖം തിരിഞ്ഞുനിന്നു. ഇടയ്‌ക്കൊന്നുകൂടി ഒളികണ്ണിട്ടു ഞാൻ നോക്കി. കുട്ടനു മനസ്സിലായിക്കാണില്ല അവന്റെ കുഞ്ഞനിയൻ വിട്ടുപിരിയുന്ന രംഗമാണിതെന്ന്. ഡോക്ടർമാരും നഴ്‌സുമാരും കുഞ്ഞുമോനെ പൊതിഞ്ഞു. അവരുടെ പിന്നിൽ ഞാൻ നിന്നു. ശരീരം മുഴുവൻ മരവിച്ചും വിറച്ചും ശബ്ദിയ്ക്കാനാവാതെയും ഒട്ടും ധൈര്യമില്ലാതായ വെറും ദുർബലനായ ഞാൻ ആ കാഴ്ച കണ്ടു. 1998 ഫെബ്രുവരി ഒന്നാം തീയതി 4.45 നാരംഭിച്ച ശാന്തമായ ആ വിടവാങ്ങൽ അരമുക്കാൽ മണിക്കൂറെടുത്തു കാണും 5.25 ആയതോടെ പൂർത്തിയായി. ഒരു നിമിഷം കൊണ്ട് ഞാനും കുഴഞ്ഞുവീണു.
തലേന്ന് അഡ്മിറ്റായ നിമിഷം മുതൽ ഒട്ടും ഉറക്കമില്ലാതെ ക്ഷീണിച്ചവശയായ ശാന്ത (എന്റെ ഭാര്യ) കുളിക്കാനും കുഞ്ഞുമോനുള്ള ഡ്രെസ്സെടുക്കാനും വീട്ടിലേക്കുപോയി തിരിയെവന്നു കയറുന്ന സമയത്താണീ കാഴ്ച കാണുന്നത്.
പാർട്ടി ജില്ലാസെക്രട്ടറിയായിരുന്ന സ.എ.പി.വർക്കി നിിമഷങ്ങൾക്കുള്ളിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തി. ഒട്ടനവധി പാർട്ടിസഖാക്കളും സുഹൃത്തുക്കളും ആശപുത്രി മാനേജ്‌മെന്റും സ്റ്റാഫും എല്ലാവരും ഓടിക്കൂടി.
92 ഡിസംബർ 11 മുതലാരംഭിച്ച ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള ജീവന്മരണ പോരാട്ടമാണ് തകർന്നുമണ്ണടിഞ്ഞത്. ഡിസംബർ രണ്ടാം തീയതിയാണ് ഡോ.ബേബി ജോൺ എന്നെ ഫോണിൽ വിളിച്ച് മോനെ കാര്യമായ ഒരു പരിശോധനയ്ക്കു വിധേയനാക്കണമെന്ന് പറഞ്ഞത്. അന്നവന് പത്ത് വയസ്സ് പ്രായമുണ്ടാകും.
“എന്തു പാർട്ടിക്കാര്യങ്ങളുണ്ടെങ്കിലും അതെല്ലാം രണ്ടുമൂന്നു ദിവസം മാറ്റിവച്ച് കുഞ്ഞിനെയും കൊണ്ട് നല്ല എതെങ്കിലും ആശുപത്രിയിലേക്കു പോകാൻ” അദ്ദേഹം എന്നോടു നിർദ്ദേശിച്ചു.
ഡിസംബർ 6. ബാബറി മസ്ജിദ് തകർക്കപ്പെട്ടു. എഴ് ആകെ നിശ്ചലം. ഡിസംബർ 8 കുഴപ്പങ്ങൾ കെട്ടടങ്ങിയില്ല. എന്നിരുന്നാലും മൂവാറ്റുപുഴ നിന്നും കെഎസ്ആർടിസി ബസ്സിൽ ശാന്തയും ഞാനും കുഞ്ഞുമോനും കൂടി തിരുവനന്തപുരത്തേക്കു പോയി. വൈകീട്ട് ഞങ്ങൾ ഒരു സിനിമയ്ക്കുപോയി. തുടർന്ന് രണ്ടുദിവസം കൂടി തിരുവനന്തപുരത്ത് എംഎൽഎ ഹോസ്റ്റലിൽ തങ്ങി. വന്നുംപോയും മെഡിക്കൽ കോളേജിൽ വിവിധ ടെസ്റ്റുകൾ നടത്തി. ബസ്സിലോ ആട്ടോയിലോ സഞ്ചരിക്കാൻ കുഞ്ഞുമോനൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല.
1992 ഡിസംബർ 11ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. അഡ്മിറ്റാകുമ്പോഴും ഓടിപ്പാഞ്ഞുനടന്ന കുട്ടിയാണ്. ആരുകണ്ടാലും ഒന്നുകൂടി നോക്കിപ്പോകുന്ന ചുവന്നുതുടുത്ത ഓമനത്തം തുളുമ്പുന്ന കുസൃതിക്കുട്ടി.
ടെസ്റ്റുകളും നിരീക്ഷണപരീക്ഷണങ്ങളുമായി പതിനെട്ടു ദിവസം കടന്നുപോയി. ബോൺമാരോ ചെയ്തു. പിന്നീട് തളർച്ച തുടങ്ങി. 2 യൂണിറ്റ് ബ്ലഡ് കൊടുക്കാൻ ഡോക്ടർ എഴുതി. എന്റെയും ഇപ്പോഴത്തെ സിപിഐ(എം) എറണാകുളം ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായ സ.ചന്ദ്രശേഖരന്റെയും ബ്ലഡ് കൊടുത്തും ഒരു യൂണിറ്റ് കയറി തീർന്നു. ഉടനെ അപസ്മാരം പോലെ വിറയലായി. ഡോക്ടർ പരിശോധന നടത്തി. ബ്ലഡ് കൊടുക്കൽ നിർത്തി.
അന്നാണ് പറയുന്നത് കിഡ്‌നി തകരാറിലായി. ഡയാലിസിസ് ആരംഭിക്കാൻ. ഇന്നത്തെപ്പോലെ അന്ന് ഹീമോഡയാലിസിസ് മെഡിക്കൽ കോളേജിലില്ല. പെരിറ്റോണിയൽ ഡയാലിസിസ് ആണുള്ളത്. സെഡേഷൻ നൽകി. ഒരു ട്യൂബ് പൊക്കിൾ ഭാഗത്തിട്ട് അതിലൂടെ 2 ലിറ്റർ ലായിനി അകത്തെത്തിച്ച് പ്യൂരിഫിക്കേഷൻ പ്രക്രിയ നടത്തി മറ്റൊരു ട്യൂബിലൂടെ അതുപുറത്തു കളയണം. അവന്റെ വേദന കണ്ടുനിൽക്കാനാകാതെ എന്റെ ഭാര്യ ശാന്ത കാണാതെ ഇരുട്ടത്ത് മെഡിക്കൽ കോളേജിന്റെ വരാന്തയിലിരുന്നു ഞാൻ ചങ്കുപൊട്ടിക്കരഞ്ഞു.
ദിവസേന സ.എ.പിയും ഇടയ്ക്ക് സ.നായനാരും ചടയനും എന്നെ വിളിച്ചു വിശേഷങ്ങളറിഞ്ഞുകൊണ്ടിരുന്നു. ഡിസംബർ 29ന് സ.നായനാരും എ.പിയും കൂടി ഡോക്ടറോട് കയർത്തു സംസാരിച്ചു. “18 ദിവസം കഴിഞ്ഞാണാടോ രോഗമെന്തെന്നു തനിക്ക് പിടികിട്ടിയത്. ഇനി ഇവിടെ ചികിത്സവേണ്ട. പേരുവെട്ടിക്കോ.” നായനാരുടെ മുഴങ്ങുന്ന ശബ്ദം കേട്ടു ഡോക്ടർ വല്ലാതെ വിരണ്ടുപോയി.
ഡിസംബർ 30 ന് ഉച്ചയ്ക്ക് 1.30 നുള്ള മദ്രാസിലേക്കുള്ള ട്രെയിനിൽ 5 എസി ടിക്കറ്റുകൾ അന്ന് എംപിയായിരുന്ന സ.സുശീല ഗോപാലനെക്കൊണ്ട് സ.നായനാർ ബുക്ക് ചെയ്യിച്ചു.
ഞാനും ശാന്തയും കുഞ്ഞുമോനും എന്റെ കസിൻ സദനും എനിക്കു മറക്കാനാവാത്ത സുഹൃത്ത് പാല രവിയും കൂടി മദ്രാസിലേക്ക് യാത്രയായി. പോകും മുൻപ് സ.നായനാർ മദ്രാസിലെ പാർട്ടി സെക്രട്ടറിക്കൊരു കത്തും ഒരുലക്ഷത്തി ഇരുപതിനായിരം രൂപയുടെ ഡിഡിയും കൂടാതെ ഒരു മുപ്പതിനായിരം രൂപയും കയ്യിൽ എൽപ്പിച്ചു.
ഡയാലിസിസിനായി പൊക്കിളിനടുത്ത് നീഡിൽ ഇട്ടതിനാൽ മുറിവുള്ള ഭാഗത്തു ബ്ലീഡിംഗ് ഉണ്ടായിരുന്നു. മദ്രാസിലേക്കുള്ള വഴി മദ്ധ്യേ എറണാകുളത്തും തൃശ്ശൂരും ഡോക്ടർമാർ വണ്ടിയിൽ വന്ന് ഡ്രസ്സിംഗ് നടത്തി. ഇതിനെല്ലാമുള്ള എർപ്പാടുകൾ പാർട്ടി ചെയ്തിരുന്നു.
ഡിസംബർ 31 രാവിലെ 7 മണിക്ക് മദ്രാസ് സെൻട്രൽ സ്റ്റേഷനിലെത്തി. അവിടെ മലയാളിക്ക് മറക്കാനാവാത്ത ദേവരാജൻ മാസ്റ്ററുടെ മരുമകൻ അശോക് ബാലനും ആർട്ടിസ്റ്റ് ആന്റണിയും കൂട്ടുകാരൻ ദാസും അപ്പോളോ ആശുപത്രിയുടെ ആംബുലൻസുമായി കാത്തുനിന്നിരുന്നു. വണ്ടി പറന്നാണു പോയത്. നിമിഷങ്ങൾക്കുള്ളിൽ അപ്പോളോ ആശുപത്രിയിൽ കുട്ടിയെ അഡ്മിറ്റാക്കി.
ആശുപത്രിക്കടുത്തുള്ള ഗ്രീംസ്‌ റോഡിനു സൈഡിലെ തൗസന്റ് ലൈറ്റ്‌സിൽ ഞങ്ങൾ ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തു. രവിയണ്ണൻ അന്നുതന്നെ മടങ്ങി. സദൻ ചേട്ടൻ ആശുപത്രിയ്ക്കടുത്തുള്ള ഒരു ലോഡ്ജിൽ തങ്ങി. മുറിയിൽ ഭക്ഷണം ഉണ്ടാക്കാനുള്ള പാത്രങ്ങളൊക്കെ സംഘടിപ്പിച്ചു. കേരളസമാജത്തിലെ അംഗങ്ങളും പാർട്ടിപ്രവർത്തകരുമായ ജോൺചേട്ടനും ശശിയും മാത്യുചേട്ടനും ചേർന്ന് ഗ്യാസ് സിലിണ്ടറും മറ്റു സഹായങ്ങളുമായെത്തി. അവിടെ ഞങ്ങൾ മാസങ്ങൾ നീണ്ടുനിന്ന ജീവിതമാരംഭിച്ചു.
ഞാൻ പൂർണ്ണമായിത്തന്നെ ആശുപത്രിയിൽ നിന്നു. ഭക്ഷണവുമായി ശാന്ത വന്നുകഴിഞ്ഞാൽ പിന്നെ എനിക്ക് പുറത്തിറങ്ങാം.
രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഈ ആശുപത്രി എനിക്ക് പറ്റിയതല്ല, ഇതു വലിയ പണക്കാർക്കുള്ളതാണെന്ന് ഞാൻ തിരിച്ചറിയുന്നത്. മുഷിഞ്ഞ കൈത്തറിമുണ്ടും അൽപ്പം പിഞ്ഞിത്തുടങ്ങിയ മുറിക്കൈയ്യൻ ഷർട്ടുമായി ഞാനവർക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ ഞാനൊരു ഭിക്ഷക്കാരനെപ്പോലെ അവർക്കു തോന്നിയിട്ടുണ്ടാവാം.
ഞാൻ ഫോണിൽ എ.പിയെ വിളിച്ചു. “അതൊക്കെയറിയാം. പാർട്ടി ഒന്നുമറിയാതെയല്ല നിന്നെയവിടെക്കൊണ്ടാക്കീത്. നീ ആ കൊച്ചിനെ രക്ഷിക്കാൻ നോക്ക്. ബാക്കിയെല്ലാം പാർട്ടി നോക്കിക്കോളും.” ഞാൻ ഫോൺ താഴെ വച്ചു.
ശാസനാരൂപത്തിലുള്ള എപിയുടെ നിർദ്ദേശത്തോടെ എന്റെ ആകുലതകൾ ഞാൻ ഉള്ളിലൊതുക്കി.
92 ഡിസംബർ 31 സന്ധ്യയായതോടെ അപ്പോളോ ആശുപത്രിയിലാകെ പുതുവർഷത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളാരംഭിച്ചു. കുഞ്ഞുമോന്റെ മുറിയും വരാന്തയും നിറക്കൂട്ടുള്ള അലങ്കാരവേലകളും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം തൂവുന്ന ആലക്തികദീപങ്ങളും കൊണ്ടുനിറഞ്ഞു. കിടക്കയിൽ ചാരിയിരുന്ന് രാത്രി വളരെ വൈകുംവരെ പുറത്തെ കാഴചകൾ കണ്ട് വേദനകൾക്കിടയിലും അവൻ പുഞ്ചിരിതൂവി.
92 ജനുവരി ഒന്നുമുതൽ വിവിധ പരിശോധനകളും ഹീമോഡയാലിസിസുമായി തുടർച്ചയായ ചികിത്സ ആരംഭിച്ചു. ഫെബ്രുവരി 12 വരെ അപ്പോളോയിൽ കിടന്നു. കേരള സമാജത്തിലെ സഖാക്കളോടും ഡോക്ടർമാരോടും ആലോചിച്ച് ഫെബ്രുവരി 13ന് കുട്ടിയെ ലേഡി വെല്ലിംഗ്ടൺ ആശുപത്രിയിലേക്ക് മാറ്റി അഡ്മിറ്റാക്കി. 44 ദിവസത്തെ ചികിത്സക്ക് വേണ്ടിവന്ന കാശിന്റെ കാര്യം പറഞ്ഞു സ.എപിയെ ഞാൻ സമ്മതിപ്പിച്ചു.
49 ദിവസം ലേഡി വെല്ലിംഗ്ടണിൽ കിടന്നു.
കുഞ്ഞുമോനെ കാണാൻ സ.നായനാർ ലേഡി വെല്ലിംഗ്ടൺ ആശുപത്രിയിലെത്തി. അതോടുകൂടി ആശുപത്രിയുടെ ശ്രദ്ധാകേന്ദ്രം കുഞ്ഞുമോനായി മാറി. കോൺഗ്രസ്സ് നേതാക്കളായ എം.എം.ഹസ്സനും പി.ടി.മോഹനകൃഷ്ണനും എത്തി. സഖാക്കൾ എം.എം.ലോറൻസും കെ.എൻ.രവീന്ദ്രനാഥും വന്നു. ഒരു രാത്രിയിൽ എം.എ.ബേബിയും പ്രമുഖ സാഹിത്യകാരൻ സക്കറിയയും എത്തി. ഒട്ടനവധി സുഹൃത്തുക്കളും സഖാക്കളും നാട്ടിൽനിന്നും നിത്യേന മദ്രാസിലേക്ക് വരവായി. എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് ഇതുമൂലം ഞങ്ങൾക്കുണ്ടായത്.
93 മാർച്ച് 8ന് കിഡ്‌നി ട്രാൻസ്പ്ലാന്റ് ചെയ്തു. പൂർണ്ണമായും വിജയകരമായ ശസ്ത്രക്രിയ. കൊച്ചുകുട്ടിക്ക് ഇത്തരം ഒരു ശസ്ത്രക്രിയ അവിടെ ആദ്യമായിരുന്നു. ഡോ.സി.എം.ത്യാഗരാജനും ഡോ.ദിവാകറും ഡോ.റെഡ്ഡിയും അർപ്പണബോധത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകങ്ങളാണ്. ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വങ്ങൾ
93 എപ്രിൽ 2ന് അവിടെ നിന്നും കുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തു. പെട്ടെന്ന് നാട്ടിലേക്ക് പോകണ്ട. കുറേ ദിവസം പുറത്തു തങ്ങി പിന്നീട് പോയാൽ മതിയെന്ന് ഡോക്ടർമാർ ഉപദേശിച്ചു.
കഷ്ടിച്ച് ഒരു കട്ടിൽ മാത്രം ഇടാവുന്ന കൊച്ചുമുറി നേരത്തെ തന്നെ വാടകക്ക് എടുത്തതിനാൽ മുറിക്കുവേണ്ടി അലയേണ്ടി വന്നതില്ല.
അതിൽ തന്നെ ഭക്ഷണം പാചകം. രാത്രിയാകുമ്പോൾ പാത്രങ്ങളും മറ്റും കട്ടിലിനടിയിലേക്ക് ഒതുക്കി വച്ച് പുൽപ്പായും ഷീറ്റും വിരിച്ച് ഞാനും ശാന്തയും മോനും ജീവിതം ആരംഭിച്ചു.
നാട്ടിലേക്കുള്ള ടിക്കറ്റിന് വളരെ പ്രയാസമായതിനാൽ മെയ് മാസം 12-ാം തീയതിക്കുള്ള ട്രെയിൻ ടിക്കറ്റുകൾ സെൻട്രൽ സ്റ്റേഷനിൽ പോയി ഞാൻ തന്നെ ബുക്ക് ചെയ്തു സൂക്ഷിച്ചു.
ഡോക്ടറോട് സംസാരിച്ചു. ഡിസ്ചാർജ്ജ് കഴിഞ്ഞ് “ഒരു മാസത്തിലേറെ അവിടെ താമസിച്ചല്ലെ, സന്തോഷമായി പോകാമല്ലോ” എന്നദ്ദേഹം പറഞ്ഞു. മാസങ്ങളെത്തി മോനുമായി നാട്ടിലേക്ക് പോകാനാവുന്നതിന്റെ സന്തോഷം ശാന്തയുടെ മുഖത്ത് സദാ നിഴലിച്ചിരുന്നു.
മെയ് 6ന് രാവിലെ മുതൽ അപ്രതീക്ഷിതമായി കുഞ്ഞിനു പനി ആരംഭിച്ചു. ഞാൻ കുട്ടിയുമായി ആശുപത്രിയിലേക്കോടി. രാത്രി മുഴുവനും പനി. മെയ് 7ന് വീണ്ടും അഡ്മിറ്റായി. പരിശോധനകൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞതോടെ ഡോക്ടർമാർ ഒരു ടീമായി പരിശോധിച്ചു. രാത്രി 8 മണിയോടെ അവരെന്നെ വിളിച്ചു. വച്ച കിഡ്‌നി റിജക്ട് ആവുകയാണ്. ഇതിന് ഓകെ ടീത്രി എന്നൊരു മരുന്ന് പരീക്ഷിച്ചുനോക്കാം. മൂന്ന് ആംപ്യൂൾ വേണ്ടിവരും. ആകെ 61000 രൂപ. ഞാൻ വീണുപോകുമെന്നെനിക്കു തോന്നി. കുറേനേരം ഞാൻ ഡോക്ടറെത്തന്നെ നോക്കിയിരുന്നു. കണ്ണിലിരുട്ടുകയറുമ്പോലെ.
പാർട്ടിയുടെ തുടർച്ചയായുള്ള സഹായത്താലാണ് അപ്പോളോയിൽ നിന്നും ബില്ലടച്ചിറങ്ങാനായത്. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട നിമിഷം മുതൽ എത്രയോ തവണ പാർട്ടിയുടെ സഹായമെത്തിയിരിക്കുന്നു. കിഡ്‌നി മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ തീയതി നിശ്ചയിച്ച അന്നുതന്നെ ഞാൻ നിശ്ചയിച്ചു. ഇനി പാർട്ടിസഖാക്കളെ ബുദ്ധിമുട്ടിക്കരുത്. എന്നെപ്പോലെയോ ഒരുപക്ഷേ അതിലും ദയനീയാവസ്ഥയിലോ ഉള്ള എത്രയോ സഖാക്കൾ പാർട്ടിസഹായം പ്രതീക്ഷിക്കുന്നുണ്ടാവാം. ഞാൻ എന്റെ വീടും പതിനാറേകാൽ സെന്റ് സ്ഥലവും കൂടി നാലര ലക്ഷത്തോളം രൂപക്ക് വിറ്റു. എപിയുൾപ്പടെ മുതിർന്ന സഖാക്കൾ പലരും എന്നെ ഒരുപാട് വഴക്ക്പറഞ്ഞു. സാരമില്ല. ഓപ്പറേഷൻ ചെലവുകളെല്ലാം കൃത്യമായി നിർവ്വഹിച്ചതിനു ശേഷവും കുറച്ചുപൈസ ബാക്കിയുണ്ടായിരുന്നു.
നാട്ടിലെത്തുമ്പോൾ വാടകയ്ക്കാണെങ്കിലും കുറേനാൾ താമസിക്കാം. ആ കണക്കുകൂട്ടലുകളെല്ലാം ഒറ്റദിവസം കൊണ്ട് തെറ്റിയിരിക്കുന്നു. പുതിയമരുന്ന് വിജയിച്ചില്ലെങ്കിൽ വീണ്ടും ഡയാലിസിസ് ആരംഭിക്കണം. വീണ്ടും കിഡ്‌നി കണ്ടെത്തണം. വീണ്ടും സർജറിക്ക് പണം കണ്ടെത്തണം.
ആശുപത്രിവരാന്തയിൽ മങ്ങിയ വെളിച്ചത്തിൽ ഒറ്റയ്ക്കിരുന്ന ഞാൻ ആലോചിച്ചു. ഇനി എന്തുചെയ്യും? ആരോടുപറയും? പാർട്ടിസഖാക്കളെ ഇനിയും ബുദ്ധിമുട്ടിക്കണോ?
ഐസി യൂണിറ്റിലെ ഡ്യൂട്ടി സിസ്റ്റർ എന്നെ വിളിച്ചു. കുട്ടിയായതുകൊണ്ടൊരു പ്രത്യേക പരിഗണന. കുറേസമയം അവന്റെയടുത്തിരിക്കാൻ ആവശ്യപ്പെട്ടു. നല്ല പനിയുണ്ട്. കട്ടിലിനോടു ചേർന്നുനിന്ന് അവന്റെ മുഖത്തോട് എന്റെ മുഖം ചേർത്തുവച്ചു. പുതപ്പിനടിയിലൂടെ കൈകടത്തി അവന്റെ ദേഹമാസകലം തലോടി. കണ്ണുകൾ കൂമ്പിയിരുന്നു. മെല്ലെ അവനെന്നെ പാതിയടഞ്ഞ കണ്ണുകളോടെ നോക്കി. “അച്ചായീ എന്നെ കൊറച്ചുനേരം തോളത്തുകിടത്തണം”. ഞാൻ സിസ്റ്ററോട് വിവരം പറഞ്ഞു. അവർ നൊന്തുപെറ്റ ഒരമ്മയുടെ അലിവുള്ള മനസ്സോടെ അതിനനുവദിച്ചു. “വരാന്തവിട്ടെങ്ങും പോകരുത്.” തമിഴിലാണു സംസാരം.
അവനെ തോളത്തിട്ടു കുറെ സമയം ഞാൻ ആ അഞ്ചാംനില കെട്ടിടത്തിന്റെ വരാന്തയിലൂടെ നടന്നു. അവൻ നന്നായി ഉറങ്ങിത്തുടങ്ങി. സമയം രാത്രി രണ്ടുമണി കഴിഞ്ഞിരുന്നു.
അവനെ മടിയിൽ കിടത്തി ഞാനാ വരാന്തയിലെ സിമന്റുസെറ്റിയിലിരുന്നു. മാസങ്ങൾ ആശുപത്രിയിൽ കിടന്നിട്ടും കുറച്ചധികം ഭാരംകുറഞ്ഞതല്ലാതെ മുഖഭംഗിക്കൊട്ടും കുറവുണ്ടായിരുന്നില്ല. ഇപ്പൊഴും ആ പഴയ സ്വർണ്ണനിറത്തിനു കാര്യമായ മങ്ങലേറ്റിട്ടില്ല. ഈ പുതിയ മരുന്നു ഫലിച്ചില്ലെങ്കിൽ വീണ്ടും ഈ കുരുന്ന് അനുഭവിച്ച് തീർക്കേണ്ട വേദന എത്രമാത്രമായിരിക്കും?. ഉപ്പില്ലാത്ത ഇഡ്ഡലിയും ഉപ്പില്ലാത്ത ദോശയും കഴിച്ച് കഴിച്ച് കരഞ്ഞുനിഷേധിക്കുന്ന പാവം. എന്തായിരിക്കും ഇവന്റെ ഭാവി?. ഇവനെ ഞാനെങ്ങനെ അസുഖമെല്ലാം മാറ്റി വീട്ടിലേക്ക് കൊണ്ടുപോകും?.
അവന്റെ മുഖത്തേക്ക് ഞാൻ ഇമവെട്ടാതെ നോക്കിയിരുന്നു. എന്തു ജീവിതമാണെന്റേത്? എന്തിനിങ്ങനെ ജീവിക്കണം?. ഒട്ടും വെളിച്ചമില്ലാത്ത ഗുഹയ്ക്കകത്തുകൂടി ഞാനും എന്റെ കുഞ്ഞുമോനും കെട്ടിപ്പിടിച്ച് പറന്നലിഞ്ഞിലാകുമ്പോലെയൊരു തോന്നൽ. ഈ അഞ്ചുനിലക്കെട്ടിടത്തിനു മുകളിൽ നിന്നും ഇവനെ നെഞ്ചോടുചേർത്ത് പിടിച്ചു താഴേക്കുചാടാം. എല്ലാത്തിനും പരിഹാരമായി. ചിതറിത്തകർന്ന അസ്ഥിക്കഷണങ്ങളും ചതഞ്ഞുതകർന്ന മാംസക്കഷണങ്ങളുമായി ഒരച്ഛനും മോനും ആശുപത്രിമുറ്റത്തു വീണുകിടക്കുന്ന കാഴ്ച. അപ്പോഴും ഈ മോൻ എന്റെ നെഞ്ചോട് ഒട്ടിപ്പിടിച്ചു കിടക്കുകയാവാം.
ധാരധാരയായി ഒഴുകിയ എന്റെ കണ്ണുനീർ അവന്റെ നെറ്റിയിലും മുഖത്തും ചിതറിവീണു.
“അച്ഛായീ കരയല്ലെ അച്ഛായീ” ഏങ്ങലടിച്ചുള്ള അവന്റെ കരച്ചിലും എന്റെ കണ്ണുനീർ ആ കുഞ്ഞിക്കൈ കൊണ്ട് തുടയ്ക്കലും ഒപ്പമായിരുന്നു. ചങ്കുപൊട്ടി ഉച്ചത്തിൽ ഞാൻ കരഞ്ഞുപോയി. സിസ്റ്റർ ഓടിവന്ന് കുട്ടിയെ എടുത്തകത്തേക്ക് പോയില്ലായിരുന്നെങ്കിൽ പിന്നീടൊരു മനോവേദനയ്ക്കും ഞാൻ ഭാഗഭാക്കാകില്ലായിരുന്നു.
പിറ്റേന്ന് മരുന്നെത്തി. 2 ആമ്പ്യൂളേ വേണ്ടിവന്നുള്ളൂ. വൈകുംവരെ മയങ്ങിക്കിടന്നു. പനിവിട്ടു.
കുറച്ചുദിവസം കൂടി ആശുപത്രിയിൽ തന്നെ കിടന്നു. ദിവസവും രാവിലെ അല്പസമയം നടത്തിത്തുടങ്ങി. മെല്ലെ മെല്ലെ ആൾ ഉഷാറായി. അൽപ്പാൽപ്പം ഭക്ഷണം കഴിച്ചുതുടങ്ങി. കിഡ്‌നി റിജക്ഷനാവാതെ രക്ഷപ്പെട്ടു. ഡോക്ടർ ത്യാഗരാജൻ പറഞ്ഞു.
“ഇറ്റ് വാസ് എ മിറാക്കിൾ”
മൂന്നാഴ്ചകൾ പുറത്തെ മുറിയിൽ താമസിച്ചു. കുഴപ്പമില്ല. നാട്ടിലേക്ക് പോകാം. യുദ്ധം വിജയിച്ച സേനാനിയെപ്പോലെ ഞാനും കുടുംബവും നാട്ടിൽ തിരിച്ചെത്തി. ആദ്യത്തെ 6 മാസം മാസാമാസം മൂവാറ്റുപുഴ നിന്നും മോനെ മദ്രാസിൽ ചെക്കപ്പിനുകൊണ്ടുപോകുമായിരുന്നു. പിന്നെ മുമ്മൂന്ന് മാസത്തിലൊരിക്കലും. നാട്ടിലെത്തിയപ്പോൾ അവനെ കാണാൻ അവന്റെ സ്‌കൂളിലെ കൂട്ടുകാർ വരിവരിയായി വന്നുനിന്ന് അവനെ കണ്ടുമടങ്ങുന്ന രംഗം മനസ്സിൽ നിന്നൊരിക്കലും മായ്ക്കാനാവില്ല.
ഞാനും ഭാര്യയും 2 കുട്ടികളും കുറച്ചുനാൾ കിഴക്കേക്കരയിൽ ഒരു ചെറിയ വാടകവീട്ടിൽ താമസമാക്കി.
പിന്നീട് 4 സെന്റ് സ്ഥലം അമ്മാവനോടു വാങ്ങി. കൂട്ടുകാരുടെയും മറ്റും സഹായത്തോടെ രണ്ടുമുറി വീടുണ്ടാക്കി. സന്തോഷമായി അവിടെ വീണ്ടും പുതിയൊരു ജീവിതമാരംഭിച്ചു.
കുഞ്ഞുമോൻ മിടുക്കനായി സ്‌കൂളിൽ വീണ്ടുംപോയിത്തുടങ്ങി. അദ്ധ്യാപകരും സഹപാഠികളും വളരെ വാത്സല്യത്തോടെയാണു അവനോടു പെരുമാറി വന്നത്.
അവൻ എട്ടാംക്ലാസ്സിലായി. മറ്റു ശാഠ്യങ്ങളൊന്നും തന്നെയില്ല. ഇടയക്ക് അവധി ദിവസം വെയിലാറും സമയത്ത് അധികം അകലെയല്ലാത്ത സ്ഥലങ്ങളിലേക്ക് എന്റെ കൈയിൽ നിന്നു വിടാതുള്ള കൊച്ചുകൊച്ചുയാത്രകൾ അവന്റെ ഇഷ്ടമായിരുന്നു.
ചികിത്സ കഴിഞ്ഞു മടങ്ങിവന്ന് അധികംവൈകാതെ തന്നെ അവന്റെ ആരോഗ്യസ്ഥിതി നന്നായി മെച്ചപ്പെട്ടു. സന്ദീപും അങ്കുവും രഞ്ജിത്തും അമലും കുഞ്ഞാണിയും. അവന് പിരിയാനാവാത്ത കളിക്കൂട്ടുകാർ.
നല്ലനിറമുള്ള ഏതുടുപ്പുകളും അവന് നന്നായി ചേരുമായിരുന്നു. നന്നായി വെളുത്തുതടിച്ച് വട്ടമുഖവും തിളങ്ങുന്ന കണ്ണുകളും സദാപ്രസരിപ്പാർന്ന പ്രകൃതവുമായിരുന്നു വീട്ടുകാരുടെയും സമീപവാസികളുടെയും വാത്സല്യം പിടിച്ചുപറ്റിയ അജുവെന്ന കുഞ്ഞുമോന്റെ പ്രത്യേകതകൾ.
ഓടിച്ചാടി കളിച്ചുതിമിർത്തു നടന്ന ഒരു ജനുവരി 31നാണ് ചെറിയ ഒരു ജലദോഷത്തിന്റെയും പനിയുടെയും രൂപത്തിൽ അവനെ തിരിയെ കൊണ്ടുപോവാനായി ‘ആ വാഹനം’ കടന്നുവന്നത്. 98 ഫെബ്രുവരി ഒന്നാം തീയതി 4.45-5.25 എല്ലാം കഴിഞ്ഞു.
92 ഡിസംബർ 11 മുതലാരംഭിച്ച് 98 ഫെബ്രുവരി ഒന്നാം തീയതി പൂർത്തിയായ എന്റെ ജീവിതനാടകത്തിലെ ഒരു രംഗത്തിനാണിവിടെ കർട്ടൻ വീഴുന്നത്.
ശവസംസ്‌കാരത്തിന്റെ സമയമായി.
സ.നായനാരും സ.സുശീലയും സ.പിണറായിയും സ്ഥലത്തുണ്ടായിരുന്നില്ല. എത്താൻ കഴിയില്ലെന്നറിയിച്ചിരുന്നു. സ.വിഎസും സ.എപിയും ഉൾപ്പെടെ ഒട്ടനവധി നേതാക്കളും സഖാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു.
എന്റെ നാലുസെന്റിലെ വീടിന്റെ മുറ്റത്തുതന്നെ ചിതയൊരുങ്ങി. അതു കത്തിച്ചാമ്പലായി, ഒരു പിടിച്ചാരമായി മാറുന്നതും നോക്കി ഞാനിരുന്നു.
നേരം പുലർന്നു.
വീണ്ടും ആ ഫെബ്രുവരി 1 ലെ 4.45 മുതൽ 5.25 വരെയുള്ള സെക്കന്റുകൾ ഞാനും എന്റെ കുടുംബവും അവനെ ഇന്നും ഓർമ്മിയ്ക്കുന്നവരും മറികടക്കാൻ പോവുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News