ബാർ കോഴ ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷത്തിന് ഗവർണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം.
ഫയൽ സ്പീക്കറുടെ അനുമതിക്കായി അയച്ചു. മുൻ മന്ത്രിമാരായ കെ.ബാബുവിനും വി.എസ് ശിവകുമാറിനുമെതിരെ അന്വേഷത്തിന് ഗവർണറുടെ അനുമതി തേടും.
ബാറുകളുടെ ലൈസെൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷനായിരിക്കുന്ന സമയം രമേശ് ചെന്നിത്തലയ്ക്ക് ബാറുടമകൾ ഒരു കോടി രൂപ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ആരോപണ വിധേയനായ സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണ്ട എന്ന നിയമോപദേശം ലഭിച്ചത്.
സ്പീക്കറുടെ അനുമതി മാത്രം മതിയാകും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അനുമതിക്കായി ഫയൽ സ്പീക്കർക്കയച്ചു.
അതെ സമയം മുൻ മന്ത്രിമാരായ കെ ബാബു, വി.എസ് ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടും. കെ ബാബു 50 ലക്ഷം രൂപയും വി.എസ് ശിവകുമാർ 25 ലക്ഷം രൂപയും കോഴ വാങ്ങിയെന്നാണ് ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here