ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനായി നിര്‍ത്തിവച്ചിരുന്ന പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരുന്നു.
കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപ 23 പൈസയിലും ഡീസല്‍ വില 76 രൂപ 3 പൈസയിലുമെത്തി. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് ഉയര്‍ന്നത്. തുടര്‍ച്ചയായി ഒമ്പതാം ദിവസമാണ് ഇന്ധനവില കുതിച്ചുയരുന്നത്.
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വോട്ടര്‍മാരെ സ്വാധീനിക്കാനായി താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആരംഭിച്ചു. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് പെട്രോള്‍, ഡീസല്‍വില ആരുമറിയാതെ ഉയരുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 24 പൈസ ഉയര്‍ന്ന് 82 രൂപ 23 പൈസയിലും ഡീസല്‍ വില 28 പൈസ ഉയര്‍ന്ന് 76 രൂപ 3 പൈസയിലുമെത്തി.
അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്‌ക്ക് വില കൂടിയെ ന്യായം ചൂണ്ടിക്കാട്ടിയാണ് വിലവർധനവ്. ഇതോടെ ഈ കോവിഡ് പ്രതിസന്ധിയിലും ഇന്ധനവില ഉയരുന്നത് വിലക്കയറ്റത്തിനും കാരണമാകും. പെട്രോള്‍ വില 50 രൂപയാക്കുമെന്ന വാഗ്ദാനവുമായി എത്തിയ മോദി സര്‍ക്കാര്‍ രണ്ടാം ടേം പിന്നിടുമ്പോള്‍ ഇന്ധനവില നൂറ് കടക്കാനൊരുങ്ങുകയാണ്.
മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ പെട്രോള്‍ നികുതി 9 രൂപ 48 പൈസയായിരുന്നത് ഇപ്പോള്‍ 22 രൂപ 98 പൈസയായി ഉയര്‍ന്നു. ഡീസല്‍ സെസാകട്ടെ 3 രൂപ 56 പൈസയായിരുന്നത് 18 രൂപ 83 പൈസയാക്കി ഉയര്‍ത്തി. അതായത് രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞാലും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാതെ നികുതി വര്‍ദ്ധിപ്പിക്കുന്ന നയവുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഏതെങ്കിലും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം വിലവര്‍ദ്ധനവ് നിര്‍ത്തിവയ്ക്കുകയും വോട്ടെടുപ്പ് ഫലം വന്നതിന് ശേഷം പലിശ സഹിതം ഈടാക്കുകയും ചെയ്യുന്നു. ദിവസവും അര്‍ദ്ധരാത്രി 12 മുതൽ ഇന്ധനവില വർധിപ്പിക്കുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ദിവസവും രാവിലെ ആറു മണി മുതലാണ് വില കൂടുക.
എണ്ണക്കമ്പനികൾ രാവിലെ ഡീലർമാർക്ക് വില എസ്എംഎസായി അയക്കുകയാണെന്ന് പമ്പുടമകള്‍ പറയുന്നു. രണ്ടുവർഷംമുമ്പുവരെ പമ്പുകളിലെ വിലനിലവാരം ദിവസവും മാറ്റി ക്രമീകരിക്കണമായിരുന്നു.
എന്നാലിപ്പോൾ കമ്പനി നിയന്ത്രണത്തിൽ വില മാറ്റുന്ന ഓട്ടോമോഷൻ സംവിധാനമാണ്. ദിനംപ്രതി ചെറിയ നിരക്കില്‍ വില കൂട്ടുമ്പോള്‍ വലിയ പ്രതിഷേധങ്ങളില്ലാതെ ജനങ്ങളെ കൊളളയടിക്കാമെന്ന തന്ത്രമാണ് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here